തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലം ഇന്ന് മുതൽ ലഭിച്ചുതുടങ്ങും.
നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 80,019 രോഗികളാണ്. അടുത്ത മൂന്ന് ദിവസത്തില്‍ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയെ കൂടി പരമാവധി ഉൾപ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണ് വിദഗ്ധരുടെ ശുപാർശ.
കൊവിഡ് തീവ്ര വ്യാപനത്തിന് കാരണം ഇരട്ട ജനിതക മാറ്റം വന്ന വൈറസ് ആണോയെന്ന് കണ്ടെത്തണമെന്നും ആരോഗ്യവിദഗ്ദർ ആവശ്യപ്പെടുന്നു. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിയുന്ന വൈറസാണെങ്കില്‍ നേരിടുന്നത് വൻ വെല്ലുവിളിയായിരിക്കുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു.
ഒരാഴ്ചയിൽ കുറഞ്ഞ സമയം കൊണ്ടാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളിൽ പതിനായിരത്തിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളിൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post