ഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്ന് നിർമാണം വർധിപ്പിക്കാൻ തീരുമാനവുമായി കേന്ദ്രം. മരുന്നിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മാസം 90 ലക്ഷമായി റെംഡെസിവിറിന്റെ നിർമാണം ഉയർത്തിയതായി കേന്ദ്രമന്ത്രി മാൻസുക് മന്ദാവിയ പറഞ്ഞു. നേരത്തേ ഒരു മാസം 40 ലക്ഷം വയലുകളാണ് നിർമിച്ചിരുന്നത്. ദിവസം മൂന്ന് ലക്ഷം വയലുകളായി ശേഷി ഉയർത്തുമെന്നു അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 12 മുതൽ റെംഡെസിവിർ നിർമാണത്തിനായി 25 പുതിയ കേന്ദ്രങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. റെംഡെസിവിറിന്റെ നിർമാണത്തിൽ ദിവസേന വിലയിരുത്തലുകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ഉയരുന്ന സാഹചര്യത്തിൽ റെംഡെസിവിർ ഇറക്കുമതി ചെയ്യാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് അനുമതി തേടിയിരുന്നു. റെംഡെസിവിറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അറിയില്ലെങ്കിലും ആശുപത്രിവാസത്തിന്റെ കാലയളവ് കുറയ്ക്കാമെന്നതാണ് അതുകൊണ്ടുള്ള ഉപയോഗമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. രോഗികളുടെ എണ്ണം അനുസരിച്ച് ഒരു ദിവസം മഹാരാഷ്ട്രയ്ക്ക് 70,000 റെംഡെസിവിറാണ് ആവശ്യം. പക്ഷേ ഇപ്പോൾ 27,000 എണ്ണം മാത്രമാണു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മരുന്ന് ഇറക്കുമതി ചെയ്യണമെന്നും താക്കറെ ആവശ്യപ്പെട്ടു.
റെംഡെസിവിർ ക്ഷാമം നേരിടുന്നതായി കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയും അറിയിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ രണ്ട് ലക്ഷം ഡോസുകൾ വേണമെന്നാണ് കർണാടക ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post