തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ഗതിനിർണ്ണായക ശക്തിയായി ബിജെപി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിൽ ഉറപ്പായും പാർട്ടി വിജയിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ. കൂടാതെ നാലോളം സീറ്റുകളിൽ പാർട്ടി ഒപ്പത്തിനൊപ്പം പോരാടുമെന്നും റിപ്പോർട്ടുണ്ട്.
നേമത്ത് ബിജെപി ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും ഉറച്ച വിജയമാണ് പാർട്ടി കണക്ക് കൂട്ടുന്നത്. കാസർകോട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളും ഇക്കുറി ബിജെപിക്കൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ.
2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത് എത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളില്‍ ബിജെപി ഇക്കുറി രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നു. 30 മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആകുമെന്നും വിലയിരുത്തപ്പെടുന്നു.
തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രകടനത്തിലും പാർട്ടി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ചാത്തന്നൂരിലും ഇക്കുറി അട്ടിമറി പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
Discussion about this post