ബംഗലൂരു: രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ കേരള സർക്കാരും രാഹുൽ ഗാന്ധിയും ഇടപെടണമെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹത്തിെന്‍റ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും മദനി പറയുന്നു.
കാപ്പനെ മോചിപ്പിക്കാൻ കേരളാ സര്‍ക്കാരിെന്‍റ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. ഒപ്പം കേരളത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് ഇടപെടല്‍ നടത്തണമെന്നും പ്രസ്താവനയിലൂടെ മദനി ആഹ്വാനം ചെയ്യുന്നു. മുഴുവന്‍ സഹോദരങ്ങളും ആത്‌മാര്‍ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും മദനി പറയുന്നു.
ഡൽഹിയിൽ നിന്നും ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു കാപ്പൻ അറസ്റ്റിലായത്. പ്രദേശത്ത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാൻ കാപ്പൻ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കാപ്പന് പുറമെ പോപ്പുലർ ഫ്രണ്ട് നേതാക്കളായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, റൗഫ് ഷെരീഫ്, അൻസദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരും അറസ്റ്റിലായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 153എ, 295എ, യുഎപിഎ, ഐടി നിയമത്തിലെ തക്കതായ വകുപ്പുകൾ എന്നിവയാണ് സിദ്ദീഖ് കാപ്പനും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്നും 2018ൽ പൂട്ടിയ മലയാള പത്രമായ തേജസിന്റെ ഐഡി കാർഡാണ് അയാൾ ഇപ്പോഴും ഉപയോഗിക്കുന്നതെന്നും ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post