ഇസ്ലാമാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വാക്സിനോട് മുഖം തിരിച്ച് പാക് ജനത. പാക് ജനസംഖ്യയിലെ ചെറിയൊരു ശതമാനം മാത്രമേ വാക്സിൻ എടുക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാസമ്പന്നരായ ഒരു ചെറിയ വിഭാഗം മാത്രമേ വാക്സിൻ എടുക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്ന് ആരോഗ്യ വിദഗ്ധനായ ഡോക്ടർ വസീം ബെയ്ഗ് ഡിപ്ലോമാറ്റ് മാസികയോട് പറയുന്നു. വാക്സിനുകളിൽ മൈക്രോ ചിപ്പുകൾ അടങ്ങിയിട്ടുണ്ടെന്നും അവ ഹാനികരമാണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. മുസ്ലീങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണ് കൊവിഡ് വാക്സിൻ എന്ന പ്രചാരണവും പാകിസ്ഥാനിൽ ശക്തമാണ്.
അതേസമയം പാകിസ്ഥാനിലെ വഷളാകുന്ന കൊവിഡ് സാഹചര്യത്തിൽ പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. ഇന്നത്തെ നിലയിലാണ് വാക്സിനേഷൻ പുരോഗമിക്കുന്നതെങ്കിൽ മൂന്ന് വർഷമെടുത്താലും വെറും ഇരുപത് ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ ലഭ്യമാകൂവെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ കുറ്റപ്പെടുത്തുന്നു.
Discussion about this post