ഡല്‍ഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനിക ആശുപത്രിയിലെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. സൈനിക ആശുപത്രികളിലെ സൗകര്യം പരമാവധി സാധാരണക്കാര്‍ക്ക് കൂടി നല്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
കോവിഡ് മഹാമാരി പ്രതിരോധിക്കുന്നത് സംബന്ധിച്ച് സേനകളുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി വിലയിരുത്തി. കര,നാവിക,വ്യോമസേനാ ഹെഡ് ക്വാര്‍ട്ടേഴ്സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും തീരുമാനിച്ചു.
സൈന്യം വലിയതോതില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന ഇടങ്ങളില്‍ പൗരന്മാര്‍ക്ക് മിലിട്ടറി മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഇന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരേയും വന്‍തോതില്‍ ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്.
സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും. ഓക്‌സിജനും മറ്റു അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സേനയില്‍ നിന്ന് വിരമിക്കുകയോ സ്വയം പിരിഞ്ഞുപോകുകയോ ചെയ്ത ആരോഗ്യപ്രവര്‍ത്തകരെ തിരികെ വിളിക്കാന്‍ തീരുമാനമായതായും ബിപിന്‍ റാവത്ത് അറിയിച്ചു.
വിരമിച്ച ഡോക്ടര്‍മാരെ നിയോഗിക്കുന്നത് വീടിന് സമീപമുളള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കായിരിക്കും. മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ കണ്‍സള്‍ട്ടേഷനായി സേവനസന്നദ്ധരാകണമെന്ന് വിരമിച്ച മറ്റു ആരോഗ്യപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഓക്സജിനും മറ്റു മരുന്നുകളും വിതരണം ചെയ്യുന്നതിനായി, മൂന്ന് സേനാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐടിബിപി അടക്കമുള്ളവ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ആശുപത്രികള്‍ തുറന്നിട്ടുണ്ട്.
കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു സംയുക്ത സേനാമേധാവിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post