ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടികൾ പാളം തെറ്റിക്കാൻ കമ്യൂണിസ്റ്റ് ഭീകരവാദികൾ ശ്രമിച്ചു. ഓക്സിജൻ എക്സ്പ്രസ്സ് കടന്നുപോകുന്ന മുംബൈ ഹൗറ തീവണ്ടിപ്പാതയാണ് കഴിഞ്ഞദിവസം കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികൾ കുഴിബോംബ് ഉപയോഗിച്ച് തകർത്തിട്ടിരുന്നത്. ഝാർഖണ്ടിലെ ചക്രദർപൂരിലാണ് ഇവർ പാളം തകർത്തത്.
ഝാർഖണ്ഡിലെ ബൊക്കാറോ ഉരുക്കുനിർമ്മാണശാലയിൽ നിന്നുൾപ്പെടെ വിവിധ നിർമ്മാണശാലകളിൽ വ്യവസായികാവശ്യങ്ങൾക്കായുണ്ടാക്കിയ വലിയ ഓക്സിജൻ ടാങ്കറുകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കുന്ന തീവണ്ടിയാണ് ഓക്സിജൻ എക്സ്പ്രസ്സ്. തലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ഈ വിധം 65 ടൺ ഓക്സിജൻ ടാങ്കറുകളാണ് റെയിൽവേ ഡൽഹിയിലെത്തിച്ചത്. ദ്രവീകൃത ഓക്സിജൻ ടാങ്കറുകളിലാക്കിയും സിലിണ്ടറുകളിലും നിറച്ച് റെയിൽവേ ആവശ്യസ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഈ തീവണ്ടി കടന്നുപോകുന്ന പാതയാണ് വലിയ കുഴിബോംബുപയോഗിച്ച് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരവാദികൾ തകർത്തത്.
സിൻഗ്രായ് സോളൻ എന്ന കമ്യൂണിസ്റ്റ് ഭീകരവാദിയെ എൻ ഐ എ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് ഈ അതിക്രമം ചെയ്തതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റയിൽവേ പട്രോളിംഗ് അംഗങ്ങളാണ് പാളം തകർത്തിട്ടിരിക്കുന്നത് കണ്ടെത്തിയത്. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റേയും സംസ്ഥാന പോലീസിന്റേയും അംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയതുകൊണ്ട് വൻ ആളപായമുണ്ടായില്ല. കുഴിബോംബുകൾ ഉപയോഗിച്ച് തീവണ്ടിപ്പാളം തകർത്തിട്ടിരിക്കുന്നതായാണ് കണ്ടത്. ഓക്സിജൻ എക്സ്പ്രസ്സിനു പുറമേ ഹൗറ പൂനെ ആസാദ് ഹിന്ദ് എക്സ്പ്രസ്സുൾപ്പെടെ അനേകം തീവണ്ടികൾ പോകുന്ന പാതയാണിത്. സമയത്തിനു കണ്ടെത്തിയില്ലായിരുന്നു എങ്കിൽ ആയിരക്കണക്കിനാൾക്കാരുടെ ജീവൻ നഷ്ടമായേനേ.
വിവിധസംസ്ഥാനങ്ങൾക്ക് പ്രാണവായുവെത്തിക്കുന്ന ഓക്സിജൻ എക്സ്പ്രസ്സിനെപ്പോലും പാളം തെറ്റിക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് ഭീകരവാദികളുടെ ഈ ശ്രമത്തിനെതിരേ രാജ്യം മുഴുവനും പ്രതിഷേധം അലയടിയ്ക്കുകയാണ്. രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്ന അവസരത്തിൽപ്പോലും ഇത്രയും നീചമായ ആക്രമണം അഴിച്ചുവിടുന്ന സാമൂഹ്യവിരുദ്ധരായ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരരെ ശക്തമായി അടിച്ചമർത്തണമെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലും അഭിപ്രായങ്ങളുയരുന്നു.
Discussion about this post