ജെറുസലേം : ഇസ്രായേലിലെ ജൂത തീര്‍ഥാടന കേന്ദ്രമായ മെറോണില്‍ നടന്ന ലാഗ് ബി ഒമര്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേര്‍ മരിച്ചു. പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റിപ്പോർട്ട് . ഒട്ടേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മെറോണിലെ ജൂത പുരോഹിതനായിരുന്ന റബ്ബി ഷിമോണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് സംഭവം. യാഥാസ്ഥിതിക ജൂതരാണ് ഇവിടെ എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം കൊറോണ കാരണം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊറോണയ്ക്ക് ശേഷം ഇസ്രായേലില്‍ നടക്കുന്ന ഏറ്റവും വലിയ മത പരിപാടിയാണിത്.
അനുവദിച്ചിലും മൂന്നിരട്ടി പേര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശവകുടീരത്തിനോട് ചേര്‍ന്ന സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെയാണ് ജനങ്ങള്‍ ചിതറിയോടിയത്. പിന്നീട് തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. 38 പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സിവ് ആശുപത്രിയില്‍ വച്ച് ആറ് പേര്‍ മരിച്ചിട്ടുണ്ട്.
വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സൈന്യത്തിന്റെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 650ലേറെ ബസുകള്‍ ചാര്‍ട്ട് ചെയ്തിരുന്നതായി ചടങ്ങിന്റെ സംഘാടകര്‍ പറഞ്ഞു. ഇങ്ങനെ നോക്കിയാല്‍ 30,000 പേര്‍ എത്തിയിട്ടുണ്ടാകുമെന്നാണ് സൂചന
Discussion about this post