കൊച്ചി: മുളന്തുരുത്തിക്കടുത്ത് പാസഞ്ചർ ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ആശയങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷാ ചുമതലയുള്ള റെയിൽവേ സുരക്ഷാ കമ്മിഷണറും ഡിജിപിയും ചേർന്ന് ശുപാർശകൾ തയാറാക്കി ആറാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് നിർദേശം. ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടും റെയിൽവേയോടും കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം കേസ് പരിഗണിച്ചപ്പോൾ, അപകടമുണ്ടായതിനു കാരണം ഇത്തരം സാഹചര്യത്തിൽ നിശ്ചിത കോച്ചിൽനിന്നു മറ്റൊരു കോച്ചിലേക്കു കടക്കുന്നതിനുള്ള വഴിയുണ്ടായിരുന്നില്ല എന്നതാണെന്നു ചൂണ്ടിക്കാണിച്ചു.
ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്കു കടക്കുന്നതിനുള്ള സംവിധാനമുണ്ടാക്കണം, പഴയ കോച്ചുകൾ മാറ്റി പുതിയവ സ്ഥാപിക്കണം, ട്രെയിനിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ കൺട്രോൾ റൂമിലേക്ക് അറിയിക്കാൻ സാധിക്കുന്ന റെഡ് അലർട്ട് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാർ സമർപ്പിച്ചത്.
സർക്കാരും റെയിൽവേയും സമർപ്പിച്ച നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാണ് റെയിൽവേയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനും ഡിജിപിയും ഒരുമിച്ച് തയാറാക്കുന്ന ശുപാർശകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേക്കു പോകാൻ ട്രെയിനിൽ കയറിയ മുളന്തുരുത്തി സ്വദേശിനിയായ യുവതി ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായത്. സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും ആഭരണങ്ങളും ഊരിവാങ്ങി. തുടർന്ന് കയ്യേറ്റം ചെയ്ത് വലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാൻ ശ്രമിച്ച യുവതി അദ്ഭുതകരമായാണ് മരണത്തിൽനിന്നു രക്ഷപെട്ടത്. തലയ്ക്കു പരുക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാൻ പൊലീസിനോ റെയിൽവേ സംരക്ഷണ സേനയ്ക്കോ സാധിച്ചിട്ടില്ല. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് കേസിലെ പ്രതി.
Discussion about this post