തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമെന്ന് ആരോഗ്യ വിദഗ്ധർ. അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രം. കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം താല്‍കാലിക അടച്ചിടല്‍ അനിവാര്യമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങി. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോള്‍ 303733 ആയി. നിലവില്‍ ചികില്‍സയില്‍ ഉള്ള 345887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ 28ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യമാണിത്. അതുകൊണ്ട് പരമാവധി സമ്പർക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാന്‍ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജന്‍,കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്.











