തിരുവനന്തപുരം: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേർന്ന് ബിജെപി. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
‘പാലസ്തീൻ തീവ്രവാദികൾ ക്രൂരമായി കൊല ചെയ്ത പ്രവാസി മലയാളി സഹോദരി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം.‘ സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ജീവൻ നഷ്ടപ്പെട്ടത് കുടുംബം പോറ്റാൻ വേണ്ടി പ്രവാസിയായ ഒരു പാവം മലയാളി പെൺകുട്ടിക്കാണ് എന്ന പരിഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. വിവേചനം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൗമ്യയുടെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ രംഗത്തെത്തി. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചുവെന്നും അവരെ അനുശോചനം അറിയിച്ചുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. എല്ലാ സഹായവും അവർക്ക് വാഗ്ദാനം ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു. അക്രമത്തെ ശക്തമായി അപലപിക്കുന്നതായും സമാധാനം പാലിക്കാൻ ഇരു വിഭാഗത്തോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post