ടെൽ അവീവ്: പലസ്തീന് മേൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ പോർ വിമാനങ്ങൾ. ഗാസയിലെ 600 ഓളം ഇടങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായി ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചു.
യുദ്ധവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചാണ് ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. വലിയ കെട്ടിടങ്ങള്‍ വരെ ബോംബുകള്‍ വീണ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഹമാസിന്റെ താവളങ്ങളാണ് ഇസ്രായേൽ പ്രധാനമായും ഉന്നം വെക്കുന്നത്. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ ഇസ്രായേൽ വധിച്ചു. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി.
അതേസമയം കരമാർഗ്ഗം ആക്രമണം നടത്താൻ ഇസ്രായേൽ സേന തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. ഹമാസിന്റെ ഭാഗത്തു നിന്നു ഇതിനോടകം 1,600 ലധികം റോക്കറ്റുകൾ ഇസ്രായേലിന് നേരെ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.
റോക്കറ്റ് ആക്രമണങ്ങൾ തുടർന്നാൽ പലസ്തീൻ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി. ഈജിപ്തും കുവൈത്തും ഐക്യരാഷ്ട്രസംഘടനയും സമാധാനത്തിന് ആഹ്വാനം ചെയ്തു. എന്നാൽ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട് എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
Discussion about this post