വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ ഇനി മാസ്ക് ധരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സാമൂഹിക അകല നിര്‍ദ്ദേശങ്ങള്‍ക്കും ഇളവ് അനുവദിച്ചു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിര്‍ണായക മുഹൂര്‍ത്തമാണ് ഇത് എന്നും മാസ്ക് ഉപേക്ഷിച്ച് ഇനി ചിരിക്കാമെന്നും മറ്റുള്ളവരുടെ മുഖത്തെ ചിരി കാണാമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയിൽ ഇതുവരെ 30 ദശലക്ഷത്തിലധികം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ കൂടുതൽ ആളുകളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കണക്ക് കൂട്ടൽ.
കൊവിഡ് നിറഞ്ഞാടിയ അമേരിക്കയിൽ ഇതുവരെ അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് മരിച്ചത്. 3.3 കോടി ആളുകള്‍ക്കാണ് അമേരിക്കയിൽ രോഗബാധ ഉണ്ടായിരിക്കുന്നത്.
അതേസമയം വാക്സിനെടുത്തവർ മാസ്ക് ധരിക്കേണ്ടതില്ല എന്ന ബൈഡന്റെ പ്രസ്താവനയോട് സമ്മിശ്രമായാണ് ആരോഗ്യ വിദഗ്ധർ പ്രതികരിക്കുന്നത്. ചിലർ ബൈഡന്റെ തീരുമാനത്തെ അനുകൂലിക്കുന്നു. എന്നാൽ വാക്സിൻ എടുത്താലും രോഗം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെടാതെ മാസ്ക് ഉപേക്ഷിക്കരുതെന്നാണ് ചില ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മാസ്ക് വിരുദ്ധതയോടാണ് ബൈഡന്റെ പ്രഖ്യാപനത്തെ ഇവർ താരതമ്യം ചെയ്യുന്നത്.
Discussion about this post