ടെൽ അവീവ്: ആരെയും വിറപ്പിക്കുന്ന സൈനിക ശക്തിയുടെയും ആയുധ ശേഖരത്തിന്റെയും കലവറയാണ് ഇസ്രായേൽ. ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ ശക്തിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പലസ്തീനും ഹമാസിനും ഒരു തരത്തിലും സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇവയ്ക്കൊപ്പം എന്തിനും പോന്ന ‘മൊസാദ്’ എന്ന അത്യന്തം കരുത്തരായ രഹസ്യാന്വേഷണ വിഭാഗവും ചേരുമ്പോൾ ലോകത്തിലെ ഏറ്റവും സുസംഘടിതമായ പോരാട്ട നിരയായി ഇസ്രായേൽ മാറുന്നു.
ഒന്നേമുക്കാൽ ലക്ഷം സജീവ സൈനികരാണ് ഇസ്രായേൽ പ്രതിരോധ സേനയിൽ ഉള്ളത്. ഇതില്‍ 1,33,000 പേര്‍ കരസേനയിലാണ്. നാവികസേനയില്‍ 9,500 പേരും വ്യോമസേനയില്‍ 34,000 പേരുമാണുള്ളത്. കൂടാതെ സൈനിക പരിശീലനം ലഭിച്ച് സേവന സന്നദ്ധരായ മുപ്പതു ലക്ഷത്തോളം പുരുഷന്മാരും സ്ത്രീകളും ഇസ്രയേൽ പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.
റഷ്യ, അമേരിക്ക, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ പോലും അത്യാധുനിക ആയുധങ്ങൾക്ക് ആശ്രയിക്കുന്നത് ഇസ്രായേലിനെയാണ്. ലോകത്തെ ഏറ്റവും വലിയ സൈനികായുധ കയറ്റുമതി ശക്തികളിലൊന്നാണ് ഇസ്രയേൽ. ഇസ്രയേലിന്റെ രഹസ്യ ആയുധപ്പുരയിൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശേഖരമുണ്ട് എന്നാണ് അനൗദ്യോഗിക വിവരങ്ങൾ.
മൂവായിരത്തിലധികം വരുന്ന അത്യാധുനിക ടാങ്കുകളാണ് ഇസ്രയേൽ കരസേനയുടെ നട്ടെല്ല്. 441 മെര്‍ക്കവ എംകെ1, 455 മെര്‍ക്കവ എംകെ2, 454 മെര്‍ക്കവ എംകെ3, 175 മെര്‍ക്കവ എംകെ4, 206 സെനഞ്ചൂറിയൻ എന്നിവയാണ് ഇസ്രയേലിന്റെ മാരക പ്രഹരശേഷിയുള്ള ടാങ്കുകൾ. എം4എ1, എം16 റൈഫിളുകള്‍, എം24 എസ്ഡബ്ല്യുഎ 7.62 എംഎം ബോള്‍ട്ട് ആക്‌ഷന്‍ സ്‌നിപ്പര്‍ റൈഫിളുകള്‍, എസ്ആര്‍-25 7.62 എംഎം സെമി ഓട്ടമാറ്റിക് സ്‌നിപ്പര്‍ റൈഫിളുകള്‍ എന്നിവയേന്തിയാണ് യുദ്ധമുഖത്ത് ഇസ്രായേൽ സേനയുടെ കരുത്ത്.
684 യുദ്ധവിമാനങ്ങളാണ് ഇസ്രായേൽ വ്യോമസേനയുടെ ബലം. എഫ്-15 ഈഗിള്‍, എഫ്-16 ഫൈറ്റിങ് ഫാല്‍ക്കണ്‍ ഫൈറ്റര്‍ ജെറ്റ്, എഎച്ച്-1 കോബ്ര, എഎച്ച് 64ഡി അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകൾ എന്നിവയും ഇസ്രായേലിന്റെ ഊർജ്ജമാണ്.
നാല് ചെറു യുദ്ധക്കപ്പലുകളും എട്ട് മിസൈല്‍ ബോട്ടുകളും അഞ്ച് അന്തര്‍വാഹിനികളും 45 പട്രോള്‍ ബോട്ടുകളും രണ്ട് സ്‌പ്പോര്‍ട്ട് കപ്പലുകളുമടങ്ങുന്നതാണ് ഇസ്രായേൽ നാവികസേനയുടെ ആയുധപ്പുര.
അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഇസ്രായേലിന്റെ ശേഖരത്തിലുണ്ട്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ഹ്രസ്വദൂര സബ്‌സോണിക് ക്രൂയിസ് മിസൈലുകൾ എന്നിവ ഇസ്രായേലിന്റെ കരുത്താണ്.
3,500 കിലോമീറ്റര്‍ പ്രഹരശേഷിലുള്ള മിസൈലുകള്‍, 1000 കിലോ പോര്‍മുന വഹിക്കാന്‍ ശേഷിയും 1,500 കിലോമീറ്റര്‍ റേഞ്ചില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതുമായ മിസൈലുകൾ എന്നിവയും ഇസ്രായേലിന്റെ പക്കലുണ്ട്. കൂടാതെ ശത്രുക്കൾ തൊടുത്ത് വിടുന്ന റോക്കറ്റുകൾ നിലം തൊടാതെ തകര്‍ക്കാന്‍ ശേഷിയുള്ള ‘അയണ്‍ ഡോം’ എന്ന വ്യോമപ്രതിരോധ സംവിധാനം ഇസ്രായേലിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്.
മറുവശത്ത് ഹമാസുൾപ്പെടെ 50,000ത്തോളം സൈനികര്‍ മാത്രമാണ് പലസ്തീന് ആകെയുള്ളത്. ഇറാൻ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് ജിഹാദ് എന്ന സംഘത്തിന്റെ പതിനായിരത്തോളം പ്രവര്‍ത്തകരുടെ പിന്തുണയും പലസ്തീന് ലഭിച്ചേക്കാം. പലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ വിഭാഗത്തില്‍ 83,000 ഭടന്മാരുണ്ടെങ്കിലും ഓസ്ലോ കരാറിലെ നിബന്ധനകൾ മുഴുനീള യുദ്ധത്തിൽ നിന്നും ഇവരെ വിലക്കുന്നു. 8,000 ഹ്രസ്വദൂര റോക്കറ്റുകൾ ഇസ്ലാമിക് ജിഹാദിന്റെ പക്കലുണ്ട്. ഹമാസിന് 100-160 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള റോക്കറ്റുകളാണുള്ളത്.
ആയുധബലം സൈനിക ശേഷി കൊണ്ടും ഇസ്രായേലിന്റെ അടുത്ത് പോലും എത്താനാകാത്ത പലസ്തീന് കനത്ത പരാജയമായിരിക്കും നേരിട്ടുള്ള യുദ്ധത്തിലൂടെ സംഭവിക്കുക എന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. ഹമാസിന്റെ അവിവേകത്തിന് കനത്ത വിലയായിരിക്കും പലസ്തീൻ ജനത നൽകേണ്ടി വരികയെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post