ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സേന നടത്തുന്ന ശക്തമായ പ്രത്യാക്രമണം തുടരുന്നു. ഗാസക്ക് മേൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 126 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.
കഴിഞ്ഞ അഞ്ച് ദിവസമായി മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ ലോകരാജ്യങ്ങൾ ശ്രമം തുടരുകയാണ്. ഇതിനിടയിലും ഹമാസ് റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു. ഇതിന് ശക്തമായ തിരിച്ചടിയാണ് ഗാസയിലും വെസ്റ്റ് ബങ്കിലും ഇസ്രായേൽ സേന നൽകുന്നത്.
ഹമാസും മറ്റ് പലസ്തീനിയൻ തീവ്രവാദി സംഘങ്ങളുമാണ് നിലവിലെ സംഘർഷം തുടങ്ങി വെച്ചത്. തിങ്കളാഴ്ച ഇസ്രായേലിന് നേർന്ന് നടന്ന റോക്കറ്റ് ആക്രമണങ്ങളിൽ ഒൻപത് പേർ മരിച്ചിരുന്നു. ഇതിലൊരാൾ മലയാളി നഴ്സായ സൗമ്യ സന്തോഷ് ആയിരുന്നു. രണ്ടായിരത്തോളം റോക്കറ്റുകളായിരുന്നു ഹമാസ് ഇസ്രായേലിന് നേർക്ക് തൊടുത്തു വിട്ടത്. എന്നാൽ ഇവയിൽ പലതും അയൺ ഡോം സംവിധാനം ഉപയോഗിച്ച് ഇസ്രായേൽ തകർത്തിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മാത്രം ഗാസയിലെ എണ്ണൂറോളം ഹമാസ് കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തു. ജനവാസ മേഖലയിൽ നിർമ്മിച്ച തുരങ്കങ്ങളും ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്നു. ഗോപുരങ്ങളും ബഹുനില കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു.
ഗാസയിൽ ഇന്ന് നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ഓപ്പറേഷൻ കേന്ദ്രം ഇസ്രായേൽ സേന തകർത്തു.
Discussion about this post