ഡൽഹി : ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥരായ ടൈംസ് ഗ്രൂപ്പിന്റെയും ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റിന്റെയും അധ്യക്ഷ ഇന്ദു ജെയ്ന്‍ (84) അന്തരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ഇന്ദു ജെയ്ന്‍ രോഗമുക്തയായ ശേഷം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് വിവരം. വ്യാഴാഴ്ച 9.35ന് ഡല്‍ഹിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാവകാശ പ്രവര്‍ത്തക തുടങ്ങിയ നിലകളിൽ പ്രശസ്തയായിരുന്നു ഇന്ദു ജെയ്ന്‍.
ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വവും പ്രൊഫഷണല്‍ മികവും പ്രോത്സാഹിപ്പിക്കുന്നതിനായി 1983 ല്‍ സ്ഥാപിതമായ FICCI ലേഡീസ് ഓര്‍ഗനൈസേഷന്റെ (എഫ്എല്‍ഒ) സ്ഥാപക പ്രസിഡന്റായിരുന്നു അവര്‍. ഭര്‍ത്താവിന്റെ പിതാവ് സാഹു ശാന്തി പ്രസാദ് 1944 സ്ഥാപിച്ച ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും ഇന്ദു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു സ്ഥാപനമാണിത്. ഈ ട്രസ്റ്റ് വര്‍ഷം തോറും നല്‍കുന്ന ജ്ഞാനപീഠ് അവാര്‍ഡ് ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന എഴുത്തുകാര്‍ക്കുള്ള ഏറ്റവും അഭിമാനകരമായ ബഹുമതിയാണ്.
1999ലാണ് ഇന്ദു ജെയ്ന്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി ചുമതലയേറ്റത്. 2000 ത്തില്‍ ടൈംസ് ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചതും ഇന്ദു ജെയ്ന്‍ ആയിരുന്നു. ഇന്ത്യയിലെ വിവിധ ജീവകാരുണ്യ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പാങ്കാളിത്തമാണ് ഫൗണ്ടേഷനുള്ളത്. ഒപ്പം ചുഴലിക്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍, മറ്റ് പ്രതിസന്ധികള്‍ തുടങ്ങിയവ വരുമ്പോള്‍ പ്രത്യേകം സഹായം വാഗ്ദാനം ചെയ്യുന്നതിനായി ടൈംസ് റിലീഫ് ഫണ്ട് നടത്തുകയും ചെയ്യുന്നു. 2016ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവര്‍ ഇന്ദു ജെയ്‌ന് ആദരാഞ്ജലികള്‍ അർപ്പിച്ചു. ‘ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഇന്ദു ജെയ്ന്‍ ജിയുടെ നിര്യാണം ദുഃഖം ഉളവാക്കുന്നതാണ്. കമ്മ്യൂണിറ്റി സേവന സംരംഭങ്ങള്‍, ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശം, നമ്മുടെ സംസ്‌കാരത്തോടുള്ള ആഴത്തിലുള്ള താല്‍പ്പര്യം എന്നിവയുടെ പേരില്‍ അവര്‍ എന്നും ഓര്‍മ്മിക്കപ്പെടും’ എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
Discussion about this post