ഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിന്റെ അടുത്ത ബാച്ചും ഇന്ത്യയിലെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്.
സമയബന്ധിതമായാണ് ഇന്ത്യയിൽ വാക്സിൻ എത്തിച്ചിരിക്കുന്നതെന്നും കോവിഡിനെതിരായ റഷ്യന്‍-ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നാണിതെന്നും ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു.
നേരത്തെ സ്പുട്നിക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്നിക് വാക്സിനാണ് അന്ന് എത്തിയത്. ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദില്‍ എത്തുമെന്നാണ് വിവരം.
കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്നിക് വി വാക്സിൻ. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് വി.
Discussion about this post