ഇടുക്കി: നാല് വർഷം മുൻപ്, അഞ്ചാം വയസ്സിൽ യാത്ര പറഞ്ഞു പോയ അമ്മയുടെ ശബ്ദം ഇനിയവൻ ഒരിക്കലും കേൾക്കില്ല. അമ്മ വാങ്ങിക്കൊണ്ട് വരുമെന്ന് പറഞ്ഞ് കൂട്ടുകാരോട് മേനി നടിക്കുന്ന കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ഇനിയില്ല. ഇനിയവൻ അമ്മയില്ലാതെ വളരും. ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മകൻ ഒൻപത് വയസ്സുകാരൻ അഡോൺ.
അവന്റെ മൗനത്തിനും വിങ്ങലുകൾക്കും നിശബ്ദമായ തേങ്ങലുകൾക്കും സമാനതകളില്ലാത്ത അനാഥത്വത്തിനും പുല്ലുവിലയാണ് പ്രബുദ്ധ മലയാളി നൽകിയത്. അവന് വേണ്ടി കവിതകളും പ്രബന്ധങ്ങളുമില്ല. ഉത്തരേന്ത്യയിലേക്ക് പത്ത് ലക്ഷവുമായി ഓടുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും കണ്ട മട്ടില്ല. കപട രാഷ്ട്രീയ പ്രബുദ്ധത പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞതാണ് അവന്റെ നഷ്ടങ്ങൾ.
ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക മാറോട് ചേർത്ത് തല കുനിച്ചു വിതുമ്പി നിന്ന അഡോൺ, അമ്മമാർക്ക് ഹൃദയം പൊള്ളിക്കുന്ന കാഴ്ചയായി. വെള്ളപുതച്ച അമ്മയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈ വിട്ടു പോയ ബാഡ്ജ് തപ്പിയെടുത്ത് വീണ്ടും നെഞ്ചോട് ചേർത്തപ്പോൾ അവന്റെയുള്ളിൽ അമ്മയുടെ ഓർമ്മകൾ വിങ്ങിയിട്ടുണ്ടാകണം. തന്റെ ആദ്യ കുർബാനക്ക് അമ്മയില്ലെന്നും ഇനി ഇതാണ് അമ്മയുടെ അവസാന ഓർമ്മയെന്നും ഉള്ള തിരിച്ചറിവാകാം അവന് ആ ബാഡ്ജ്.
എന്നും ഫോണിൽ വന്നു ചിരിച്ചിരുന്ന അമ്മ ചേതനയറ്റു കിടക്കുന്നത്, തന്റെ വിശേഷങ്ങൾ കേട്ട് കൗതുകത്തോടെ വിടർന്നിരുന്ന ആ കണ്ണുകൾ അടഞ്ഞു തന്നെ കിടക്കുന്നത് അവനെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകാം. എന്താ അമ്മ കണ്ണുതുറക്കാത്തതെന്ന ചോദ്യംകേട്ട് ആശ്വസിപ്പിക്കാൻ പോലുമാകാതെ പിടഞ്ഞ ഓരോ മനസ്സും അവനോട് പറയുന്നത് ഇതാവാം; ‘കുഞ്ഞേ നീ വളരുക, മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയ പ്രബുദ്ധതയുടെ പുറമ്പോക്കിലാണ് നിന്റെ സ്ഥാനമെങ്കിലും വിശ്വമാനവികതയുടെ കാവലുണ്ട് നിനക്ക്….‘ അമ്മയുടെ ചേതനയറ്റ ദേഹവുമായി നിന്റെ വീട്ടിലെത്തിയ ഇസ്രായേൽ കോൺസൽ ജനറൽ ജൊനാഥൻ സദ്കയുടെ വാക്കുകൾ എപ്പോഴും ഓർക്കുക; ‘ഒരു ജനതയുടെ മാലാഖയാണ് നിന്റെ അമ്മ‘.
Discussion about this post