തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സംസ്കാര ചടങ്ങുകൾ. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്നും സംസ്ഥാന സർക്കാർ മാർഗരേഖയിൽ പറയുന്നു.
പരിശോധനാഫലത്തിന് കാക്കാതെ തന്നെ മൃതദേഹം വിട്ടുനൽകും. പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയർമാരെയോ മാത്രമാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗിൽ സ്പർശിക്കാനും ശ്മശാനത്തിലേക്ക് കൊണ്ടു പോകാനും അനുവദിക്കുക. കുട്ടികളും 65-നുമേൽ പ്രായമായവരും ശ്വാസകോശരോഗങ്ങളുള്ളവരും പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണം.
വിശുദ്ധഗ്രന്ഥ പാരായണം, തീർഥം തളിക്കൽ തുടങ്ങി മൃതദേഹത്തിൽ സ്പർശിക്കാതെയുള്ള മതചടങ്ങുകൾ അനുവദിക്കും. മൃതദേഹം സംസ്കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാൻ തടസ്സമില്ല.
കോവിഡ് രോഗിയുടെ പോസ്റ്റ്‌മോർട്ടം അത്യാവശ്യമുണ്ടെങ്കിൽ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാൻ അനുമതിയില്ല.
Discussion about this post