തിരുവനന്തപുരം: ബിവറേജസ് ഗോഡൗണിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതികളെ പിടിക്കാനാവാതെ പൊലീസും എക്സൈസും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഇവരിപ്പോൾ ഒളിവിലാണെന്നുമാണ് വിവരം.
കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശമദ്യം വർക്കല മൂങ്ങോട്ടുനിന്ന് വ്യാഴാഴ്ച എക്സൈസ് സംഘം പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മദ്യം കടത്തിയ ഷാനു അലക്സ് എന്നയാൾ കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. കാറിൽനിന്ന് കണ്ടെത്തിയ കുപ്പികൾ പരിശോധിച്ചപ്പോഴാണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യമാണെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻമോഷണത്തിന്റെ വിവരം പുറത്തറിയുന്നത്. നാല് ദിവസം തുടർച്ചയായി മോഷണം നടന്നിട്ടും സുരക്ഷാജീവനക്കാർ മോഷണത്തെക്കുറിച്ചറിഞ്ഞിരുന്നില്ല. മോഷണം നടത്തിയത് ഗോഡൗണിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും നല്ല പരിചയമുള്ളവരാണെന്ന് പോലീസ് പറയുന്നു. ഗോഡൗണിനകത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തെ വിവിധ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളും സംശയമുള്ളവരുടെ മൊബൈൽ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ആറ്റിങ്ങൽ ഗോഡൗണിലേക്ക് മദ്യം കയറ്റിവന്ന് മാമത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് അഞ്ചര കെയ്സ് മദ്യം മോഷണം പോയിരുന്നു.
Discussion about this post