തൊടുപുഴ: ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനും പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും റേഞ്ച് നോക്കി കാട്ടിലൂടെയും മലയിലൂടെയും കിലോമീറ്ററുകള്‍ താണ്ടുന്ന കുട്ടികളുണ്ട്, തോട്ടം-ആദിവാസി മേഖലകളില്‍. ദേവികുളം താലൂക്കിലെ ആദിവാസി-തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന പല പ്രദേശങ്ങളും പരിധിക്ക് പുറത്താണ്. രാജമല, ഗൂഡാര്‍വിള, തെന്മല, സോത്തുപാറ, ചിട്ടിവര എന്നിങ്ങനെ മുപ്പതോളം എസ്റ്റേറ്റ് ഡിവിഷനുകളിലും ഇടമലക്കുടി, മറയൂര്‍ അടക്കമുള്ള കുടികളിലും കുട്ടികളുടെ പഠനം പരിധിക്ക് പുറത്താണ്.
ആയിരക്കണക്കിന് കുട്ടികളുടെ ഈ നിസ്സഹായത കണ്ടുതുടങ്ങിയിട്ട് നാളുകളായെങ്കിലും പരിഹാരം ഇപ്പോഴും അകലെയാണ്. ടവര്‍ സ്ഥാപിക്കുമെന്നും മൊബൈല്‍ സേവന ദാതാക്കളുമായി സംസാരിക്കുന്നുണ്ടെന്നുമൊക്കെ അധികൃതര്‍ പറയുന്നതല്ലാതെ എന്ന് വരുമെന്ന ഉറപ്പൊന്നും ഇല്ല. ഈ വര്‍ഷവും ജൂണ്‍ ഒന്നുമുതല്‍ പുതിയ അധ്യയനം ഓണ്‍ലൈനില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഓണ്‍ലൈന്‍ ക്ലാസുകള്‍വഴി തന്നെയാകും അധ്യയനം. ഇത് ഇടുക്കി ജില്ലയിലെ ആയിരക്കണക്കിന് കുട്ടികളെയാകും പ്രതിസന്ധിയിലാക്കുക.
ഇന്റര്‍നെറ്റ് സൗകര്യം പോയിട്ട് ഫോണില്‍ പരസ്പരം ബന്ധപ്പെടാനുള്ള നെറ്റ്വര്‍ക്ക് കവറേജ് പോലും പലയിടത്തും ഇല്ല. മൂന്നാറിനോട് ചേര്‍ന്ന പല തോട്ടംമേഖലയിലും പരിധിക്കുള്ളിലാവേണ്ട പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ ആശയവിനിമയ സംവിധാനം ഒരുക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
ബി.എസ്.എന്‍.എല്‍ നെറ്റ്വര്ക്കിന് മാത്രം നേരിയ കവറേജുള്ള നിരവധി പ്രദേശങ്ങളും ദേവികുളം താലൂക്കിലുണ്ട്. ഇവിടങ്ങളിലെല്ലാം കുട്ടികള്‍ക്ക് ഓഫ്ലൈന് ക്ലാസുകളാണ് നല്കിവന്നിരുന്നത്.
ക്ലാസുകള്‍ പെന്‍ഡ്രൈവുകളിലാക്കി കുടികളിലും വിവിധ സെന്ററുകളിലും എത്തിച്ചുനല്‍കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ അധ്യയന വര്‍ഷം ഇതിന്റെ പ്രയോജനവും തോട്ടം ആദിവാസി മേഖലയില്‍ ലഭിച്ചിട്ടില്ല. പല കുട്ടികള്‍ക്കും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍പോലും കഴിഞ്ഞില്ല. റോഡരികിലും പാറപ്പുറത്തും കയറി എങ്ങനെയെങ്കിലും ക്ലാസുകള്‍ കണ്ടാലും വര്‍ക്ക്ഷീറ്റുകള്‍ ഒന്നും കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അധ്യാപകര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ ഇത് മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ക്കും കഴിയാറില്ല. ഓരോ ദിവസവും ക്ലാസുകള്‍ കഴിയുമ്പോള്‍ ഹോംവര്‍ക്ക് അതത് ക്ലാസ് ടീച്ചര്‍വഴി നല്‍കണമെന്നാണ് സ്കൂളുകളില്‍നിന്നുള്ള നിര്‍ദേശം. ഇതുമൂലം കുട്ടികള്‍ റേഞ്ച് തപ്പി നടക്കുന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ചയാണ്. ഇത്തവണകൂടി അധ്യയനം ഓണ്ലൈനിലായാല് കുട്ടികളുടെ ഭാവി അതാളത്തിലാകുമെന്നാണ് രക്ഷിതാക്കളടക്കം ചൂണ്ടിക്കാട്ടുന്നത്.
തോട്ടം മേഖലയില്‍ ഭൂരിഭാഗവും പഠിക്കുന്നത് തൊഴിലാളികളുടെ കുട്ടികളാണ്. ഇവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കുകയോ അതല്ലെങ്കില്‍ എസ്റ്റേറ്റിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. തോട്ടം ലയങ്ങള്‍, ക്രഷുകള്‍ എന്നിവ കേന്ദ്രീകരിച്ച് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതും കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.
Discussion about this post