ഭുവനേശ്വര്‍: 2020 മുതല്‍ രാജ്യം മുഴുവന്‍ കോവിഡിനെ നേരിടുമ്പോൾ മാതൃകയാകുകയാണ് ഒഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. മഹാമാരി വ്യാപനം ആരംഭിച്ചതുമുതല്‍ ഗ്രാമത്തിലെ ഒരാള്‍ക്കുപോലും ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗഞ്ചം ജില്ലയിലെ ധനപുര്‍ പഞ്ചായത്തില്‍ കരന്‍ചാര ഗ്രാമമാണ് രാജ്യത്തിന് പുതിയ മാതൃക തീര്‍ക്കുന്നത്. 261 വീടുകളാണ് ഗ്രാമത്തിലുള്ളത്. ജനസംഖ്യ 1234ഉം.
ഗ്രാമവാസികള്‍ക്ക് ആര്‍ക്കും തന്നെ ഇതുവരെ കോവിഡ് ലക്ഷണങ്ങള്‍ പോലും സ്ഥിരീകരിച്ചിട്ടില്ല. ജനുവരിയില്‍ സംസ്ഥാന ഭരണകൂടം 32 ഗ്രാമങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കരന്‍ചാര ഗ്രാമത്തില്‍ ഒരാള്‍ക്കുപോലും ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ ആശ പ്രവര്‍ത്തകരും അംഗന്‍വാടി ജീവനക്കാരും വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്തുപോരുന്നുണ്ട്. ഗ്രാമത്തിന്റെ ഓരോ വീട്ടിലുമെത്തി ഇവര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
ഗഞ്ചം കലക്ടര്‍ അടുത്തിടെ ഗ്രാമം സന്ദര്‍ശിക്കുകയും ഗ്രാമവാസികളോട് സംസാരിക്കുകയും ചെയ്തിരുന്നു. ‘ഗ്രാമവാസികള്‍ എല്ലാവരും തന്നെ കോവിഡിനെക്കുറിച്ചും അതില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ചും അറിവുള്ളവരാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും’ -കലക്ടര്‍ പറഞ്ഞു. ഗ്രാമവാസികള്‍ മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ ചെലവഴിക്കാനാണ് ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ അവര്‍ പുറത്തിറങ്ങാറില്ലെന്നും കലക്ടര്‍ പറഞ്ഞു.
ഗ്രാമത്തിലെ യുവാക്കള്‍ ജോലി ആവശ്യത്തിനായി മുംബൈയിലേക്കും മറ്റും പോയിരുന്നു. എന്നാല്‍ അവര്‍ തിരിച്ചുവരുമ്പോള്‍ 14 ദിവസം നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റീന് സൗകര്യം ഒരുക്കും. രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിക്കൂ -കരന്‍ചാര ഗ്രാമ തലവനായ ത്രിനാഥ് ബെഹേര പറഞ്ഞു.
Discussion about this post