ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സമരം ഡൽഹിയിൽ പുനരാരംഭിക്കാനുള്ള നീക്കവുമായി സമരക്കാർ. ഇതിനായി കർണാലിൽ നിന്നും തിക്രിയിലേക്ക് സമരക്കാരുടെ സംഘം പുറപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞു വീശുമ്പോഴാണ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകിക്കൊണ്ടുള്ള സമരക്കാരുടെ പുറപ്പാട്.
സമരം നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായി ആൾക്കൂട്ടം നിലനിർത്തുന്നതിന് നേതാക്കൾ പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നാണ് വിവരം. ഇതിനായി പഞ്ചാബിലെ എല്ലാ ജില്ലകളിൽ നിന്നും ആഴ്ച തോറും സമരക്കാരെ ഡൽഹിയിൽ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഇവർ ഒരുക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിംഘുവിലും തമ്പടിക്കാനാണ് സമരക്കാരുടെ നീക്കം.
മെയ് 26 കരിദിനമായി ആചരിക്കാൻ സമരക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കർഷക സമരത്തിന്റെ പേരിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമായതായി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പഞ്ചാബ് മന്ത്രി തൃപ്ത് രജീന്ദർ സിംഗ് ബറുവ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ബിജെപി ഏറ്റെടുത്തിരുന്നു.
രാജ്യം രോഗവ്യാപനത്തെ അതിജീവിക്കുന്ന നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വീണ്ടും സമരം തുടങ്ങാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഒരു പറ്റം ഡൽഹി നിവാസികൾ ആരോപിക്കുന്നു. തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലേയെന്നും ഇവർ ചോദിക്കുന്നു.
Discussion about this post