തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് അറസ്റ്റിലായി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്. ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.
പ്രിയങ്കയുടെ ബന്ധുക്കളുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചതിനാൽ അൽപ്പസമയത്തിനകം ഉണ്ണി പി ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിനാണ് വട്ടപ്പാറ പൊലീസ് കേസെടുത്തിരുന്നത്. അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃവീട്ടിലെ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ട് പോകണമെന്നും പറഞ്ഞ് പ്രിയങ്ക കരഞ്ഞു കൊണ്ട് വിളിച്ചുവെന്ന് സഹോദരൻ വിഷ്ണു പോലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് പ്രിയങ്കയെ വീട്ടിൽ കൂട്ടിക്കൊണ്ട് വന്നിരുന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ച് മുറിച്ചതിന്റേയും ഇടി കൊണ്ടതിന്റേയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു. തെളിവായി വിഷ്ണു ഫോണിലെ വീഡിയോയും പോലീസിന് നൽകിയിട്ടുണ്ട്. 2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. കാക്കനാട്ടെ ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
Discussion about this post