കിൻഷാസ: നയിരഗോംഗോ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദുരിതം അവസാനിക്കുന്നതിന് പിന്നാലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഭൂകമ്പം. കോംഗോ – റുവാണ്ട അതിർത്തിയിലായിരുന്നു കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് വീണ്ടും ലാവാ പ്രവാഹം ശക്തമാകുമോയെന്ന ഭീതിയിലാണ് കോംഗോ.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കോംഗോയിലെ നയിരഗോംഗോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്നുണ്ടായ ലാവാ പ്രവാഹത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ സ്ഥലം ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു.
കോംഗോയിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടർന്നുണ്ടായ പ്രകമ്പനങ്ങൾ കടുത്ത ലാവാ പ്രവാഹത്തിന്റെ സൂചനയാണ് എന്ന് ഭൗമശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ ലാവാ പ്രവാഹത്തിൽ കിഴക്കൻ നഗരമായ ഗോമ നാമാവശേഷമായിരുന്നു.
അതിനിടെ, ഭൂചലനത്തിൽ ധാരാളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോഡുകൾ വിണ്ടു കീറിയതായും ആഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post