ഡൽഹി : രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.
‘ട്വിറ്റർ രാജ്യത്തെ നിയമം നടപ്പാക്കാൻ ബാധ്യസ്ഥരാണ്. ട്വിറ്ററിന്റെ ജീവനക്കാർ ഇന്ത്യയിൽ സുരക്ഷിതരാണ്. ട്വിറ്റർ ഒരു സാമൂഹിക മാധ്യമം മാത്രമാണ്. ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ല. ട്വിറ്ററിന്റെ പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവും രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് ട്വിറ്റർ ആജ്ഞാപിക്കുകയാണ്’ കേന്ദ്രം കുറ്റപ്പെടുത്തി.
പുതിയ ഐടി നിയമത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചും ടൂള്‍ കിറ്റ് കേസില്‍ ഓഫീസിലെത്തി ഡൽഹി പൊലീസ് നോട്ടീസ് നല്‍കിയതിൽ ആശങ്ക പ്രകടിപ്പിച്ചും ട്വിറ്റർ രംഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്രവും സ്വകാര്യതയും സംരക്ഷിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ട്. പുതിയ നിയമം സ്വതന്ത്ര അഭിപ്രായപ്രകടനത്തെ തടസ്സപ്പെടുത്തത് ആയതിനാല്‍ മാറ്റം വേണമെന്നാണ് നിലപാടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ടൂള്‍ കിറ്റ് കേസില്‍ ഓഫീസിലെത്തി ദില്ലി പൊലീസ് നോട്ടീസ് നല്‍കിയത് ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും ഇന്ത്യയിലെ കമ്പനിയുടെ ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ട്വിറ്റർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിനെ വിമർശിച്ച് കേന്ദ്രം രംഗത്തെത്തിയത്.
ട്വിറ്റർ പരാമർശങ്ങൾക്കെതിരെ ഡൽഹി പൊലീസും രംഗത്തെത്തി. ട്വിറ്ററിന്റെ പ്രസ്താവന വ്യാജമാണെന്നും നിയമപരമായ അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നതാണെന്നും പൊലീസ് അറിയിച്ചു. കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. എന്നാൽ സർക്കാർ നൽകിയ കേസ് ആണെന്ന് ചിത്രീകരിക്കാനാണ് ട്വിറ്റർ ശ്രമം. ടൂൾകിറ്റ് വ്യാജമാണെന്ന് അടയാളപ്പെടുത്തിയ ട്വിറ്റർ വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നും ഡൽഹി പൊലീസ് ആരോപിച്ചു.
Discussion about this post