കുൽഗാം: ജമ്മു കശ്മിരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഐത്മാദ് അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 26ന് ശേഷം കശ്മീരിലെ ജെയ്ഷെ ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ഭീകരനായിരുന്നു ദർ.
കുൽഗാമിലെ ഫ്രിസാലിൽ സൈന്യം നടത്തിയ തെരച്ചിലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരനായ സാകിർ ഭട്ട് പിടിയിലായി. മേഖലയിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ജമ്മു കശ്മീർ പൊലീസും സി ആർ പി എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം 3.00 മണിയോടെ ഷോപിയാനിലെ ഗാനപൊരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷെ ഭീകരൻ കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ പൊലീസും 44 രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫ് 14ആം ബറ്റാലിയനും ചേർന്ന് നടത്തിയ സംയുക്തമായ നീക്കത്തിലാണ് ഇയാളെ വധിച്ചത്. ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം, കീഴടങ്ങാൻ നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ ഇത് കൂട്ടാക്കാതെ ഭീകരർ സൈന്യത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. എ കെ 56 തോക്കും മറ്റ് ആയുധങ്ങളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും കണ്ടെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച മറ്റൊരു ഏറ്റുമുട്ടലിൽ ഭീകരർ കുടുങ്ങി കിടക്കുകയാണ്. സോപോറിലെ ഉസ്മാനാബാദിൽ വീട്ടിനുള്ളിൽ കടന്ന ഭീകരർ വീട്ടുകാരെ ബന്ദികളാക്കി സൈന്യത്തിന് നേർക്ക് നിറയൊഴിച്ചിട്ട് കടന്നു കളഞ്ഞു. ഇവരെ പിന്തുടർന്ന സൈന്യം ഭീകരരെ ഒരു തോട്ടത്തിൽ ഓടിച്ചു കയറ്റിയ ശേഷം തോട്ടം വളഞ്ഞിരിക്കുകയാണ്. സൈന്യം എന്തിനും തയ്യാറായി നിലയുറപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post