തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പണം ചെലവഴിച്ചത് പോലെ സി കെ ജാനുവിന് വേണ്ടിയും പണം ചെലവഴിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവരെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി മേഖലയിലെ സാമൂഹികപ്രവർത്തകയായ സി.കെ. ജാനുവിനെ മനപ്പൂർവം അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സി.കെ. ജാനുവിന് പണം ആവശ്യമുണ്ടെങ്കിൽ തന്നെയോ ദേശീയനേതാക്കളെയോ നേരിട്ട് വിളിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവുമുണ്ട്. പണമിടപാട് നടത്താൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലുമെന്നപോലെ ജാനുവിന്റെ മണ്ഡലത്തിലും തിരഞ്ഞെടുപ്പു കാലത്ത് നിയമാനുസൃതമായി പണം ചെലവഴിച്ചിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാർഥിയാവാൻ അങ്ങോട്ട് പത്തുകോടി കൊടുക്കുമെന്ന് ആരോപിച്ചാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ശബ്ദരേഖയിലെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
തന്നെയോ ബിജെപിയെയോ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. എന്നാലിപ്പോൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദലിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകയെ ആണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post