കോട്ടയം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത രാജപ്പനെത്തേടി തായ്‌വാന്റെ പുരസ്‌കാരമാണ് ലഭിച്ചത്. ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എന്‍ എസ്. രാജപ്പനാണ് തായ്‌വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരയ്ക്കുതാഴേക്ക് തളര്‍ന്ന രാജപ്പന്‍ വള്ളത്തില്‍ സഞ്ചരിച്ച് ജലാശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന വാര്‍ത്ത നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കുപ്പികള്‍ വിറ്റാണ് അദ്ദേഹം ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും.
പിന്നാലെ വലിയ പരിസ്ഥിതി പ്രവര്‍ത്തനമാണ് രാജപ്പന്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പ്രശംസിച്ചിരുന്നു. സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നം സഫലമാക്കി.
കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികള്‍ ആദ്യ ധനസഹായവും ചെയ്തു. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാന്‍ പ്രശംസാപത്രത്തില്‍ പറയുന്നു.
മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ചതോടെയാണ് രാജപ്പന്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പന്‍ വളര്‍ന്നത്.
ജലസ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴാണ് വില്‍ക്കുന്നത്.
വേമ്പനാട് കായല്‍, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂര്‍, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കല്‍, ചെങ്ങളം എന്നിവിടങ്ങളില്‍ വള്ളത്തിലെത്തി കുപ്പികള്‍ ശേഖരിച്ചു വരുന്നു. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലില്‍ പോകുന്നുണ്ട്. പുലര്‍ച്ചെ ഇറങ്ങിയാല്‍ രാത്രി ഒന്‍പതിനാണ് മടങ്ങിയെത്തുന്നത്.
വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്.
Discussion about this post