കാസര്‍കോട്: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കെ. സുന്ദരയുടെ മൊഴിയെടുത്ത് അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോളും മൊഴിയിലുള്ള പൊരുത്തക്കേടും, സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഇടപെടലുമെല്ലാം സംശയാസ്പദമായിട്ടേ നോക്കി കാണാൻ സാധിക്കുന്നുള്ളൂ.
കെ. സുരേന്ദ്രനില്‍ നിന്ന് രണ്ടര ലക്ഷം കിട്ടിയ ശേഷമാണ് താന്‍ പിന്‍ വാങ്ങിയതെന്നാണ് സുന്ദരയുടെ ആദ്യമൊഴി. പിന്നീട് മറ്റ് ചാനലുകളില്‍ കണ്ടത് രണ്ട് ലക്ഷം എന്നാണ്. സുരേന്ദ്രന്‍ നല്‍കി എന്ന് സുന്ദര പറയുന്നേയില്ലെന്നും, ആര് തന്നു, ആരുടെയൊക്കെ പേര് പറയണം തുടങ്ങിയ കാര്യങ്ങള്‍ സിപിഎമ്മിന്റെയും പോലീസിന്റെയും നിർദ്ദേശപ്രകാരമാണെന്നും പറയുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമര രരംഗത്ത് സജീവമായുണ്ടായ ആളാണ് സുരേന്ദ്രൻ. നൂറുകണക്കിന് കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ ഈ വിഷയത്തിൽ ഉള്ളത് . അതുപോലെ തെരഞ്ഞെടുപ്പിന്റെ പേരിലും വിവിധ സ്ഥലങ്ങളില്‍ കേസുണ്ടാക്കി അദ്ദേഹത്തിനെ കുടുക്കുവാനുള്ള തകൃതിയായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ചേശ്വരത്തേതുപോലെ കണ്ണൂര്‍ അഴീക്കോട്ടെ ഒരു സ്ത്രീയും ഫോണ്‍ സംഭാഷണമെന്ന പേരില്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയാണ് അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.
മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ ബിജെപി കോഴ നല്‍കിയെന്ന് പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം രൂപ സുന്ദരയ്ക്ക് നൽകിയെന്നും, രൂപയും ക്യാമറയുമായി ചിലര്‍ വന്നുവെന്നും സുന്ദരയുടെ നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്‍കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി.
സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് സുന്ദരയേയും കൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സിപിഎം ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പരാതിയില്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദ്ദേശിച്ചത് പോലീസാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു. പരാതിക്കുശേഷം സുന്ദര നാട്ടിലെത്തിയിട്ടില്ലെന്നും, പെര്‍ള പഞ്ചായത്തിലെ അജ്ഞാത കേന്ദ്രത്തില്‍ സിപിഎം താമസിപ്പിച്ചിരിക്കയാണെന്നും ആണ് വിവരം.
2016ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇയാളെ തപ്പിപ്പിടിച്ച് നല്ലൊരു തുക നല്‍കിയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് എന്നത് രഹസ്യമല്ല. അന്ന് മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. 2021-ല്‍ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി. സ്ഥാനാർത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെങ്കിലും പിന്നീട് പിന്‍വാങ്ങി. ഇത്തരത്തില്‍ പത്രിക പിന്‍വലിക്കാന്‍ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ ആരോപണം .
Discussion about this post