ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11ഓടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു . പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടാന്‍ ന്യൂനമര്‍ദം കാരണമാകും. ജൂണ്‍ 10 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ കാലവര്‍ഷത്തിന്‍റെ ഭാഗമായി ജൂണ്‍ 11 മുതല്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ജൂൺ 11ന് തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 12ന് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും,13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ജൂണ്‍ 10 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം ജൂണ്‍ 13 വരെ പൂര്‍ണ്ണമായും നിരോധിച്ചു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം തുടങ്ങിയവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് .
Discussion about this post