മുംബൈ: നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന. ബിജെപിയുടെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് മോദിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം.
അതേസമയം ശിവസേനയുടെ ചുവടു മാറ്റം മഹാ വികാസ് അഖാഡി സർക്കാരിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. എൻസിപിയിലെയും കോൺഗ്രസിലെയും നേതാക്കളിൽ സന്ദേഹം വളർന്നിരിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കി.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മത്സരിച്ച് വിജയിച്ച ശേഷമാണ് ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി, തോറ്റ എൻസിപിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഈ നയവഞ്ചന തീവ്ര ഹിന്ദുത്വ പാർട്ടിയായ ശിവസേനയിലെ അണികളിൽ പലരും അംഗീകരിച്ചിരുന്നില്ല.










