ഡൽഹി: സംസ്ഥാനങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുന്നതിനാൽ ദേശീയ തലത്തിലുള്ള ഐക്യം സാധ്യമല്ലെന്നും, ദേശീയ തലത്തിൽ ബിജെപിക്കു ബദലാകാൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇടതുപക്ഷ ലിബറലുകൾ കോൺഗ്രസിനെ എഴുതിത്തള്ളാൻ തുടങ്ങിയതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇടതുപക്ഷ ലിബറലുകൾ കോൺഗ്രസിനെ എഴുതിത്തള്ളാൻ തുടങ്ങിയതിൽ ഞാൻ സന്തോഷിക്കുന്നു. കോൺഗ്രസ് ഇനി ഒരു ബദലല്ല, പ്രാദേശിക പാർട്ടികളാണു പകരമായി വരേണ്ടതെന്നു ലിബറലുകൾ പറയുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ നേട്ടമായി കരുതുന്നു. കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാണെന്നു നമ്മൾ സമ്മതിക്കുകയാണ്. പ്രാദേശിക പാർട്ടികളുടെ ഒത്തുചേരലിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു.
പക്ഷേ, പ്രാദേശിക പാർട്ടികൾക്കു ഒരിക്കലും ദേശീയ ബദൽ സൃഷ്ടിക്കാനാകില്ല. കാരണം സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കുകയാണ്. ബംഗാളിനും ബിഹാറിനും ഒരുമിക്കാനാവില്ല. ബംഗാളും അസമും ഒത്തുചേരില്ല. അങ്ങനെ സംഭവിച്ചാലും അസ്വസ്ഥതകളും സംഘർഷങ്ങളും ഉണ്ടാകും. അതിനാൽ പ്രാദേശിക പാർട്ടി കൂട്ടായ്മയ്ക്കു ദേശീയ തലത്തിൽ ബിജെപിയുടെ ശക്തിയെ നിശബ്ദമാക്കാൻ കഴിയില്ല.
അവിടെയും ഇവിടെയും നേതാക്കൾ വരുന്നതു കാണാം. പക്ഷേ ദേശീയതലത്തിൽ വരുമ്പോൾ, രാജ്യത്തിന്റെ പരമാധികാരവും ആർജവവും സംരക്ഷിക്കുന്നവർക്കാണു ജനം വോട്ട് ചെയ്യുക. പ്രത്യേക സമയത്തു കോൺഗ്രസ് പാർട്ടിയെ ഒന്നിപ്പിക്കാൻ സോണിയ ഗാന്ധി ആവശ്യമായിരുന്നെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ഇന്ന് ഇന്ത്യ മാറി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പുതിയ മനസ്സുള്ള യുവതലമുറ രാജ്യത്തുണ്ട്.
ഇപ്പോൾ ഗാന്ധി കുടുംബത്തിനു കോൺഗ്രസിനെ സേവിക്കാൻ കഴിയുമെന്നു കരുതുന്നില്ല. കോൺഗ്രസിനുള്ളിൽ നിരവധി ശക്തരായ പ്രാദേശിക നേതാക്കളുണ്ട്, അനേകം മികച്ച അണികൾ അടിത്തട്ടിലുണ്ട്. പുതിയ നേതൃത്വം, പുതിയ ആശയങ്ങൾ എന്നിവ നടപ്പാക്കിയാൽ കോൺഗ്രസിന് ഇനിയും പ്രസക്തമായി തുടരാനാകും. കോൺഗ്രസ് എന്നാൽ ഗാന്ധി കുടുംബം എന്ന ചിന്തയുള്ളതിനാൽ പാർട്ടിക്കു വളരാൻ പ്രയാസമാണ്’’ ഹിമന്ത വ്യക്തമാക്കി.
Discussion about this post