പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകാനുള്ള തീരുമാനത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കർ പ്രതികരണം രേഖപ്പെടുത്തിയത്.
‘ആ ചെറുപ്പക്കാരുടെ ചോര ഉണങ്ങുന്നതിനു മുൻപേതന്നെ അവരുടെ കൊലയാളികളെ കണ്ടുപിടിച്ചു. ഇനി അച്ചടിമഷി ഉണങ്ങുന്നതിനു മുൻപേതന്നെ കൊലയാളികളുടെ ഭാര്യമാരുടെ നിയമന ഉത്തരവ് വീടുകളിൽ എത്തിക്കണം.‘ ഇതായിരുന്നു ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.
https://www.facebook.com/panickar.sreejith/posts/4199155516771158
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടി നേരത്തേ വിവാദമായിരുന്നു. നിയമനത്തിന് പിന്നിൽ സിപിഎമ്മിന്റെ ശുപാർശയാണ് എന്നാണ് ആരോപണം ഉയരുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക നിയമനം നൽകിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്.












