തിരുവനന്തപുരം: സ്പെഷ്യൽ സ്കൂളുകൾ പൂട്ടിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാകാത്ത വിദ്യാർത്ഥിയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഒന്നരവര്‍ഷമായി പഠനം തുടരാനാകാത്തത് പരിശീലനത്തിലൂടെ നേടിയ സംസാര ശേഷിയെ പോലും ബാധിക്കുകയാണെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങാതിരിക്കാനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളാണ് സ്പെഷ്യല്‍ സ്കൂളുകള്‍ നടത്തുന്നത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് അധ്യാപകര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നത്. എന്നാൽ പട്ടം മുറിഞ്ഞപാലം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ചിന്നുവിന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ പഠനസൗകര്യം ലഭിച്ചിട്ടില്ല. ശാരീരിക അവശതകളെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് 25,000 ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ സ്പെഷ്യല്‍ സ്കൂളുകളിലാണ് പഠിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി കോവിഡിനെ തുടര്‍ന്ന് സ്പെഷ്യല്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഇവർക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ മുടങ്ങിയിരിക്കുകയാണ്.
Discussion about this post