തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്കുശേഷം കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങള്‍ തുറന്നത്. രോഗവ്യാപന നിരക്കിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ നിലയിലാണ് നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ശനി, ഞായര്‍ ദിവധസങ്ങളില് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. പൊതുഗതാഗതം ഉള്‍പ്പെടെ ഈ ദിവസങ്ങളിലുണ്ടാകില്ല.
പരമാവധി 15 പേര്‍ക്കാണ് ഒരുസമയം ആരാധനാലയങ്ങളില്‍ പ്രവേശനം. ക്ഷേത്രങ്ങളില്‍ അന്നദാനം ഉള്‍പ്പെടെയുള്ളവക്ക് വിലക്കുണ്ട്. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹങ്ങള്‍ ചിലയിടങ്ങളില്‍ പുനരാരംഭിച്ചു. ക്ഷേത്രത്തിലൂടെ പൂജാരിമാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം നല്‍കുന്നതിന് വിലക്കുണ്ട്. മാസ്ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിച്ച് മാത്രമേ ക്ഷേത്രങ്ങള്‍ തുറക്കാവൂയെന്നും നിര്‍ദേശമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ദിവസം 300 പേര്‍ക്ക് പ്രവേശനാനുമതിയുണ്ട്.
രോഗവ്യാപനതോതില്‍ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഒരാഴ്ചകൂടി തുടരും. രോഗവ്യാപനം അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
ടി.പി.ആര് 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളും നിയന്ത്രണങ്ങളോടെ തുറക്കാം.
Discussion about this post