ദശലക്ഷണക്കണക്കിന് വർഷങ്ങൾ മുൻപാണ് ഭീമാകാരന്മാരായ ഡിനോസറുകൾ ഭൂമിയിൽ ജീവിച്ചിരുന്നത്. മനുഷ്യകുലത്തിന് എക്കാലവും അത്ഭുതമായിരുന്നു ഈ ഉരഗ വർഗ്ഗം. അതുകൊണ്ട് തന്നെ ദിനോസറുകളെ കേന്ദ്ര പ്രമേയമാക്കി വന്ന സ്റ്റീഫൻ സ്പീൽബർഗ് ചിത്രങ്ങളെല്ലാം വലിയ വിജയങ്ങൾ നേടിയിരുന്നു.
ദിനോസറുകളെ അനുസ്മരിപ്പിക്കുന്ന ഏതെങ്കിലും ജീവികൾ ഇന്ന് ഭൂമിയിലുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമെയുള്ളൂ . കൊമൊഡോ ഡ്രാഗൺ. ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗ്ഗത്തിൽ പെട്ട ജീവിയാണ് ഇവൻ .
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലാണ് ഈ ജീവിയെ പ്രധാനമായും കാണാൻ കഴിയുന്നത്. ആധുനിക ലോകത്തിന് ഏറെക്കാലം അജ്ഞാതനായ ജീവിയായിരുന്നു കൊമോഡോ ഡ്രാഗൺ. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇന്തോനീഷ്യൻ ദ്വീപുകളിൽ തകർന്നുവീണ ഒരു വിമാനത്തിന്റെ പൈലറ്റാണത്രെ ഈ ജീവിയെക്കുറിച്ച് ആദ്യമായി ലോകത്തോടു പറഞ്ഞത്. പുറംലോകത്തിന്റെ ഭീഷണികളൊന്നുമില്ലാതെ ലക്ഷക്കണക്കിനു വർഷങ്ങൾ ഒറ്റപ്പെട്ടുകഴിഞ്ഞതിനാലാവണം അവയ്ക്ക് ഇത്രയേറെ വലുപ്പം വച്ചതെന്ന് ജീവശാസ്ത്രജ്ഞർ പറയുന്നു.
ദ്വീപിലെ കൊമോഡോ നാഷണൽ പാർക്ക് അതി പ്രശസ്തവും ആധുനിക കാലത്തെ പ്രകൃതിയിലെ ലോക മഹാത്ഭുതങ്ങളിൽ ഒന്നുമാണ്. ഒപ്പം യുനസ്കോയുടെ ലോക പൈതൃക കേന്ദ്രവും.ഉടുമ്പ് അഥവാ ‘മോണിറ്റർ ലിസാഡ്’ കുടുംബത്തിൽ പെടുന്ന കൊമോഡോ ഡ്രാഗണ്‍ മൂന്ന് മീറ്ററോളം നീളവും 150 കിലോ വരെ ഭാരവുമുണ്ടാകും. പൊതുവെ ചീഞ്ഞ മാംസമാണ് ഇവ ഭക്ഷിക്കുന്നതെങ്കിലും വേണ്ടി വന്നാൽ മൃഗങ്ങളെ ആക്രമിച്ച് ഇര തേടാനും ഇവ മടിക്കാറില്ല. മാനുകളേയും എരുമകളേയുമൊക്കെ ഇവ ഭക്ഷണമാക്കാറുണ്ട്.
ശക്തിയുള്ള വാലുപയോഗിച്ച് പന്നികളെ ഒറ്റയടിക്ക് ഇവ തീർത്തു കളയും. കേൾവി ശക്തി വളരെ കുറവാണെങ്കിലും മണം പിടിക്കാനുള്ള അതിശയകരമായ കഴിവുണ്ട് കൊമൊഡോ ഡ്രാഗണുകൾക്ക്. പത്തുകിലോമീറ്ററോളം ദൂര മുറിവേറ്റ മൃഗമോ ശവങ്ങളോ ഉണ്ടെങ്കിൽ ഇവ മണം പിടിച്ച് കണ്ടെത്തും. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ജീവികളുടെ കൂട്ടത്തിൽ പെടുന്ന അവ പന്നി, മാൻ, കുതിര തുടങ്ങി മനുഷ്യനെ വരെ അകത്താക്കും.
കൊമോഡോ ഡ്രാഗന്റെ ഉമിനീരിൽ അൻപതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇരയെ ഒറ്റയടിക്ക് കൊല്ലാനായില്ലെങ്കിലും ഇവയുടെ കടിയേൽക്കുന്ന ജീവികൾക്ക് അധികം ആയുസുണ്ടാകില്ല.
കൊമൊഡോയുടെ മറ്റൊരു പ്രത്യേകത സ്വന്തം വർഗത്തില്‍പെട്ടവ ചത്താൽ ആ ശവവും തിന്നുമെന്നതാണ്. പക്ഷികൾ ഇവയെ ഭയന്ന് മുട്ട ഒളിപ്പിച്ചുവയ്ക്കുകയും പക്ഷി കുഞ്ഞുങ്ങളെ മരത്തിൽ കയറ്റി വയ്ക്കുകയും ചെയ്യും. ഇല്ലെങ്കിൽ മുതിർന്ന കൊമൊഡോകൾ ഇവയെ ആഹാരമാക്കും. ഇടത്തരം ജീവി വർഗ്ഗത്തെ കിട്ടാത്തതു കാരണം കൊമൊഡോയുടെ ആഹാരത്തിൽ പത്തു ശതമാനം സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ്. നീണ്ട നാക്കു നീട്ടി മണം ‘ രുചിച്ചാണ് ഇവ ഇരതേടുക. എട്ടുകിലോമീറ്റർ ദൂരെയുള്ള ഇരയെ വരെ അവയ്ക്ക് ഇങ്ങനെ കണ്ടെത്താനാകുമത്രേ
ഒരു ആടിനെ വിഴുങ്ങാൻ അരമണിക്കൂറൊക്കെ എടുക്കുന്ന കൊമൊഡോ വിഴുങ്ങൽ വേഗത്തിലാക്കാൻ മരത്തിൽ ഇടിക്കുന്ന പതിവുണ്ട്. ഇടിക്കുന്നതിന്റെ ശക്തി കൊണ്ട് മരം കടപുഴകി വീഴുന്നതും സാധാരണമാണ്. മെല്ലെയുള്ള പോഷണ സ്വാംശീകരണം മൂലം ഇവയ്ക്ക് വർഷത്തിൽ വെറും 12 പ്രാവശ്യം ഭക്ഷണം കഴിച്ചാൽ മതിയാവും.
മനുഷ്യർക്കു നേരേയുള്ള ആക്രമണങ്ങൾ വളരെ വിരളമാണെങ്കിലും കൊമോഡോ ഡ്രാഗണുകളുടെ ആക്രമണം മൂലം മനുഷ്യർ മരിച്ചിട്ടുണ്ട്. 2007 ജൂൺ 4 -ന് എട്ടുവയസ്സുള്ള ഒരാൺകുട്ടിയെ കൊമോഡോ ദ്വീപിൽ വച്ച് ഒരു കൊമോഡോ ഡ്രാഗൺ ആക്രമിക്കുകയും തുടർന്ന് മുറിവുകളിലൂടെ രക്തം വാർന്ന് കുട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്.
കറുപ്പ് , ഓറഞ്ച് , നീല, പച്ച നിറങ്ങളിലുള്ള കൊമൊഡോ ഡ്രാഗണുകളെ പൊതുവെ കണ്ടു വരാറുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള കഴിവും ഇവയ്ക്കുണ്ട്.
പ്രത്യുത്പാദനത്തിൽ ശാസ്ത്രം എസെക്ഷ്വൽ റീപ്രൊഡക്ഷൻ എന്ന് പ്രത്യേകതയുള്ള വർഗ്ഗമാണിവ. കുട്ടികളുണ്ടാക്കാൻ ഇവയ്ക്ക് എതിർ ലിംഗത്തിന്റെ ആവശ്യമില്ല. അതേസമയം സെക്ഷ്വൽ റീപ്രൊഡക്ഷൻ വഴിയും ഇവയ്ക്ക് പ്രത്യത്പാദനം നടത്താൻ കഴിയും.
കൊമാഡോ ദ്വീപിൽ കൊമാഡോ ഡ്രാഗൺ 1700 എണ്ണം എങ്കിലും കാണും നാഷണല്‍ പാര്‍ക്കില്‍ തന്നെയുള്ള റിന്‍ക ദ്വീപില്‍ 1000 എണ്ണമെങ്കിലും ഉണ്ട്. ഭീമമായ ഫീസ് നൽകിയാണ് പലരും ഇവിടെ ഇവയെ കാണാൻ എത്തുന്നത് .. 2018 -ല്‍ മാത്രം 176,000 പേര് ദ്വീപ് സന്ദര്‍ശിച്ചിരുന്നു. 2008 -ല്‍ ഇത് 44,000 പേരായിരുന്നു. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം വലിയതോതിലാണ് വര്‍ധിച്ചുവന്നിരുന്നത്. എന്നാൽ 2019 ജൂലൈയിൽ കൊമാഡോ ഡ്രാഗണുകളെ അനധികൃതമായി കടത്തി വിദേശത്ത് വിറ്റഴിക്കുന്നതായി വാർത്തകൾ വനതിനെ തുടർന്ന് ദ്വീപിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.
മുതുമുത്തശ്ശന്മാർ ലോകം ഞെട്ടിച്ചവരാണെന്നൊക്കെ പറയാമെങ്കിലും ഭൂമിയിലിന്ന് ആകെ അയ്യായിരത്തോളം കൊമൊഡോ ഡ്രാഗണുകളാണ് അവശേഷിക്കുന്നത് . മനുഷ്യർ വേട്ടയാടുന്നതും ആവാസ വ്യവസ്ഥയിലെ പ്രതിസന്ധികളുമാണ് കൊമൊഡോയുടെ വംശനാശത്തിന് കാരണമായത്. നിലവിൽ നിയമം മൂലം ഇവയ്ക്ക് സംരക്ഷണം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ജന്തുവർഗത്തിലെ ഈ രാക്ഷസപ്പല്ലി വരും തലമുറകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറെ നാൾ കൂടി ഈ ഭൂമിയിൽ കണ്ടേക്കാം. അല്ലെങ്കിൽ അങ്ങനെ നമുക്ക് പ്രത്യാശിക്കാം.
Discussion about this post