കഴുത, പേര് കേൾക്കുമ്പോൾ തന്നെ മുഖം ചുളിയുന്നുണ്ടല്ലേ.. എങ്ങനെ പുച്ഛം തോന്നാതിരിക്കും അല്ലേ ? ഒന്നിനും കൊള്ളത്തവരെ കഴുതയോട് ഉപമിക്കുന്നതാണ് നമ്മുടെ പൊതുവെയുളള പ്രയോഗങ്ങൾ പോലും. തിരഞ്ഞെടുപ്പുകൾ ഓരോന്നു കഴിയുമ്പോഴും പൊതുജനം കഴുത ആണെന്നും അല്ലെന്നുമൊക്കെയുള്ള അഭിപ്രായങ്ങളും ഉയരാറില്ലേ..സത്യം പറഞ്ഞാൽ, ആദിമകാലം മുതൽക്കേ ഒട്ടേറെ ജീവികളെ കൂടെ കൂട്ടിയിട്ടുണ്ടെങ്കിലും നായ കഴിഞ്ഞാൽ മനുഷ്യരോട് ഏറ്റവും അടുപ്പവും ബുദ്ധിയും പ്രകടിപ്പിക്കുന്നത് കഴുതയാണ്. കാലമെത്ര കഴിഞ്ഞാലും പഴയ ഉടമയെ കണ്ടാൽ എടാ സാറേ നീയോ എന്ന് ഓർത്ത് തലയാട്ടാനുള്ള ശേഷിയും സ്‌നേഹവും അവയ്ക്കുണ്ട്.
പക്ഷേ മനുഷ്യരെ സംബന്ധിച്ചിടത്തോളം കഴുത എന്ന് വിളക്കപ്പെടുന്നത് പോലെ അപമാനകരമായി വേറൊന്നില്ല. ചീട്ട് കളി തോറ്റാലും കഴുതയാകും അരസികനായാൽ മരക്കഴുതയുമാകും.കഴുത ഒരു വിഡ്ഢിത്തത്തിന്റെ പ്രതീകമായി മാറിയതിന്റെ പിന്നിലെ രഹസ്യം പോലും മനുഷ്യന് പാടെ മറന്നിരിക്കുന്നു. സത്യത്തിൽ അത്രയ്ക്ക് മണ്ടനാണോ ഈ കഴുത?
സസ്തനിയായ വളർത്തുമൃഗമാണ് കഴുത. കുതിരകളും കഴുതകളും ദശലക്ഷക്കണക്കിന് വർഷം മുമ്പ് ഒരു പൊതു പൂർവികനിൽനിന്നു വേർതിരിഞ്ഞ് പരിണമിച്ചവരാണത്രേ. വലിപ്പം കുറവാണെങ്കിലും കുതിരയോളം കായികശേഷി കഴുതയ്ക്കുണ്ട്. പലതരം കാലാവസ്ഥകളോടും സാഹചര്യങ്ങളോടും വേഗത്തിൽ ഇണങ്ങി ജീവിക്കാൻ കഴുതകൾക്ക് കഴിയും. അതിനാൽ മരുഭൂമിയിലെ ചൂടിലും കൊടുംതണുപ്പിലും ഒക്കെ ഇവർക്ക് സഞ്ചരിക്കാൻ കഴിയും. വലിയ ഭാരങ്ങൾ ശരീരത്തിൽ വെച്ച് കെട്ടിയാലും നടന്നോളും. മേഞ്ഞ് ഭക്ഷമം കഴിക്കുന്ന മറ്റ് നാൽക്കാലികൾ അയവിറക്കാനായി ഇടയ്ക്ക് വിശ്രമിച്ച് സമയം കളയുമ്പോൾ കഴുത എല്ലാം ശടപടേയെന്നാണ്. മുന്നിലെ വലിയ ചക്കപ്പല്ലുകളും വീതിയേറിയ കീഴ്ചുണ്ടും കാടും പടലും വേഗത്തിൽ വായിലാക്കാനും ചവച്ചരയ്ക്കാനും ഇവയെ സഹായിക്കുന്നത് കൊണ്ടാണത്.
ഒരൊ കഴുതയ്ക്കും പ്രത്യേകമായ ശബ്ദമുണ്ട്. ഇരുപത് സെക്കന്റ് വരെ നീളുന്നതാണവ. മരുഭൂമികളിൽ ഇവയുണ്ടാക്കുന്ന ശബ്ദം മൂന്നു കിലോ മീറ്റർ അപ്പുറം വരെ കേൾക്കും. വിദൂരത്തുള്ള മറ്റ് കഴുതകളെ സാന്നിദ്ധ്യം അറിയിക്കാനും മറ്റുമായാണ് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്. വലിയ ചെവിക്കൂടകൾ നേർത്ത ശബ്ദം പോലും പിടിച്ചെടുക്കാൻ സഹായിക്കുന്നതു കൂടാതെ കഴുതയുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്.പൊതുവെ കടുത്ത ചാരനിറവും കറുപ്പുനിറത്തിലുമാണ് കഴുതകൾ കാണപ്പെടുന്നത്.
കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്.
ആഫ്രിക്കൻ കാട്ടുകഴുതകളായ ഇക്വസ് ആഫ്രിക്കാനസിന്റെ പിൻഗാമികാണ് ഇന്ന് നാം ഇണക്കി വളർത്തുന്ന കഴുതകൾ. 35 ഇഞ്ച് മുതൽ 59 ഇഞ്ച് വരെയാണ് ഇതിന്റെ ഉയരം. 12 മാസമാണ് ഇവയുടെ ഗർഭകാലം. കുതിരയെ പോലെ ഇരട്ടക്കുട്ടികളെ ഇവ പ്രസവിക്കുന്നത് തുലോം കുറവാണ്. പുല്ലും വൈക്കോലും പഴങ്ങൾ എന്നിവയാണ് പ്രധാനഭക്ഷണങ്ങൾ. ആൺകഴുതയ്ക്കും പെൺകഴുതയ്ക്കും വേറെവേറെ പേരൊന്നും മലയാളത്തിൽ ഇല്ലെങ്കിലും ഇംഗ്ലീഷിൽ ആണിന് ജാക്ക് അല്ലെങ്കിൽ ജാക്കാസ് എന്നും പെണ്ണിന് ജെന്നി അല്ലെങ്കിൽ ജെന്നെറ്റ് എന്നും വിളിക്കും. ആസ് എന്ന പ്രയോഗം ഇപ്പോൾ സാധാരണമല്ല പകരം ഡോങ്കി എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. ആൺകഴുതയ്ക്ക് പെൺകുതിരയിൽ ഉണ്ടാകുന്ന കുട്ടിയെ മ്യൂൾ എന്നാണ് വിളിക്കുക. ആൺകുതിരയ്ക്ക് പെൺകഴുതയിൽ ഉണ്ടാവുന്ന കുഞ്ഞിന് ഹിന്നി എന്നും വിളിക്കുന്നു. മ്യൂളുകളാണ് ഏറ്റവും കൂടുതൽ ഹൈബ്രിഡായി ഉണ്ടാക്കി ലോകത്തെങ്ങും ഉപയോഗിക്കുന്നത്. കുതിരയുടെ രൂപവും കഴുതയുടെ അനുസരണയും ഒക്കെ ഉള്ളതിനാൽ മ്യൂളുകളെന്ന കോവർക്കഴുതകളെയാണ് ധാരാളമായി യാത്രകൾക്കും ഭാരം ചുമക്കാനും ഒക്കെ ഉപയോഗിക്കുന്നത്. കുതിരയ്ക്ക് 64 ക്രോമോസോമുകളും കഴുതയ്ക്ക് 62 ക്രോമോസോമുകളും ആണുള്ളത്. അതിനാൽതന്നെ ഇവ ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളായ കോവർകഴുതയ്ക്ക് 63 ക്രോമോസോം മാത്രമേ ഉണ്ടാകു. അവയ്ക്ക് സന്താനശേഷി ഉണ്ടാകുകയില്ല. വരയൻ കുതിരകൾ എന്ന് വിളിക്കുന്ന സീബ്രകളുമായും ഇണ ചേർത്ത് കഴുതകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകും. അവയെ സോങ്കി എന്നാണ് പറയുക.ഇന്ന് ലോകത്തെങ്ങുമായി നൂറ്റി എൺപത്തഞ്ചിലേറെ ബ്രീഡുകളിലായി നാലു കോടിയിലേറെ കഴുതകൾ ഉണ്ട്. അവയുടെ ഭൂരിപക്ഷവും നാലാം ലോക രാജ്യങ്ങളിലാണുള്ളത്. കഴുതകളെ വിറ്റ് അന്നമുണ്ടാക്കുന്ന രാജ്യമാണ് പാകിസ്താൻ. ചൈനയുടെ പാരമ്പര്യമരുന്ന് നിർമ്മിക്കാനായി പതിനായിരക്കണക്കിന് കഴുതകളെയാണ് ഓരോവർഷവും കൊല്ലുന്നത്. ചൈനക്കാർക്ക് കൊല്ലാനായും കൃഷിയാവശ്യത്തിനുമായി പാകിസ്താനികൾ കഴുതകളെ വളർത്തി വലുതാക്കുകയും വിൽക്കുകയും ചെയ്യുന്നു.
ചരിത്രത്തിൽ വലിയ സ്ഥാനമാണ് കഴുതകൾക്കുള്ളത്. അയ്യായിരത്തിനും ഏഴായിരത്തിനും കൊല്ലങ്ങൾക്ക് മുൻപ് ആഫ്രിക്കയിലാണ് കഴുതകളെ ഇണക്കിയെടുക്കാനുള്ള ശ്രമങ്ങൾ മനുഷ്യർ ആരംഭിച്ചത്. സിൽക്ക് റൂട്ടിലടക്കം ദീർഘസഞ്ചാരത്തിനായി മനുഷ്യർ ഇവയെ ഉപയോഗിച്ചിരുന്നു. പല സുപ്രധാനയുദ്ധങ്ങളിൽ പോലും മനുഷ്യന്റെ സഹായിയായിരുന്നു കഴുത. കൂടെയുള്ള മറ്റ് ജീവികളുടെ സുരക്ഷയും സ്വന്തം ഉത്തരവാദിത്വമായി കരുതുന്ന ഇവയെ പണ്ട് ആട്ടിടയൻമാർ അട്ടിൻകൂട്ടത്തിന്റെ കാവലായി വരെ ഉപയോഗിച്ചിരുന്നു. എത്രയോ മുമ്പ് നടന്ന യാത്രാവഴികൾ ഓർത്ത് വെച്ച് സഞ്ചരിക്കാനാകുമെന്നതിനാൽ ദിശ തെറ്റിയ കച്ചവടസംഘങ്ങൾക്കും ഇവ വഴികാട്ടിയാവുന്നു.
തന്റെ യൗവ്വനം നിലനിർത്താൻ ഈജിപ്ത് രാജ്ഞിയായ ക്ലിയോപാട്ര,700 കഴുതകളുടെ പാലിലാണ് നിത്യവും കുളിക്കാറുള്ളതെന്നത് വെറും കഥയല്ല. കാരണം,ജീവകം എ, ബി, ബി 1 , ബി 12, സി, ഇ എന്നിവയാൽ സമ്പന്നമാണ് കഴുതപ്പാൽ.അതുകൊണ്ടു തന്നെ മികച്ച രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല സൗന്ദര്യ വർദ്ധക വസ്തു എന്നനിലക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ചർമകാന്തി വർദ്ധനവിനും വാർദ്ധക്യ സംബന്ധമായി ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കുവാനും കഴുതപ്പാലിന്റെ ഉപയോഗം നല്ലതാണ്. അത് കൊണ്ട് തന്നെ തൊട്ടാൽ പൊള്ളുന്ന വിലയാണ് കഴുതപ്പാലിന്. കഴുതപ്പാൽ പോലെ തന്നെ കഴുതചാണകത്തിനും ആവശ്യക്കാർ ഏറെയാണ്.
ഇത്രയും ഉപകാരിയായ കഴുതയെ പിന്നെ മനുഷ്യൻ നിരന്തരം അപമാനിക്കുന്നത് എന്ത് കൊണ്ടാവാം? മണ്ടൻ,മടിയൻ എന്ന പേരുകളൊക്കെ ഇവയ്ക്ക് കിട്ടിയത് ഇവരുടെ പ്രത്യേകമായ അതിജീവനതന്ത്രം മൂലമാണ്. കാരണം എന്തെങ്കിലും അപകടം തോന്നിയാൽ അവ പിന്നെ മുന്നോട്ട് നടക്കില്ല. ചിലപ്പോൾ അപരിചിതരെ കണ്ടാകാം, വെള്ളമോ, തീയോ, പ്രത്യേക നിറമുള്ള വസ്തുവോ എന്തുമാകാം. എത്ര നിർബന്ധിച്ചാലും ഒരേ നിൽപ്പ് നിന്ന് കളയും. വലിയ ചെവിക്കുടകൾ പല ദിശകളിലേക്ക് തിരിച്ച് അപായപ്പെടുത്താൻ ഏതെങ്കിലും ജീവി വരുന്നുണ്ടോ എന്ന് അവ എപ്പോഴും ജാഗ്രതപ്പെട്ട് കഴിയും. അതായത് കഴുതകളെ പോലെ കൂറും ബുദ്ധിയും ഉള്ള ജീവിയെ ആണ് ബുദ്ധിമാനെന്ന് സ്വയം നടിക്കുന്ന മനുഷ്യർ കളിയാക്കാനായി ഉപയോഗിക്കുന്നത്.കഴുത’ അന്നും ഇന്നും അവഹേളനത്തിന്റെ പ്രതിരൂപമായി നിലകൊള്ളുന്നു. പരിഹാസ രൂപേണ ഒരാളെ ‘കഴുത’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ നിങ്ങൾ ഓർക്കുക കഴുതയെ പോലെ ശ്രഷ്ഠമായ മൃഗം വേറെയില്ലെന്ന്.
Discussion about this post