ഒരൊറ്റ കൺചിമ്മലിലൂടെ ശത്രുവിന്റെ രൂപം മനസിൽ പതിപ്പിച്ച്, ഓർത്തുവച്ച് പകവീട്ടുന്നവൻ. പേരിൽ കിംഗ് ഇല്ലെങ്കിലും ശൗര്യത്തിൽ ദ റിയൽ കിംഗ്. .ഫണം വിടർത്തിയാൽ നേരേ നിൽക്കുന്നവന് ഉൾക്കിടിലമുണ്ടാക്കുന്ന പാമ്പുകളിലെ കിരീടം വയ്ക്കാത്ത രാജാവ് .സർപ്പം,നാഗം എന്നൊക്കെ പേരു കേട്ട, കഥകളിലും സിനിമകളിലും പുരാണങ്ങളിലും വിശ്വാസങ്ങളിലുമെല്ലാം പ്രത്യേക സ്ഥാനം അലങ്കരിക്കുന്നവൻ . പ്രത്യേകിച്ച് ഒരു ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെയും ആവശ്യമില്ലാതെ പത്തിവിരിച്ചാടുന്ന രാജകീയൻ. മൂർഖനെന്ന കിടിലൻ പേര് മലയാളത്തിലും കോബ്ര എന്ന് ഇംഗ്ലീഷിലും ഉണ്ടെങ്കിലും ഫാൻസിന് അവൻ മൂർഖേഷ് ആണ്.. പാമ്പുകളിലെ സൂപ്പർ സ്റ്റാർ.
പേരിൽ രാജാവില്ലെന്നേ ഉള്ളൂ ശരിക്കും മാസും ക്ലാസുമാണ് മൂർഖൻ. കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ നാല് പാമ്പുകളിലൊന്ന്. പാമ്പ് കുടുംബത്തിലെ കലിപ്പൻ. ക്ഷമയെന്നത് മൂർഖന്റെ നിഘണ്ടുവിലില്ല. തൊട്ടാൽ ഫണം വിടർത്തും.. ആഞ്ഞുകൊത്തുകയും ചെയ്യും..
പ്രധാനമായും എഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലാണ് മൂർഖൻ തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഭൂഖണ്ഡത്തിൽ മൂന്ന് തരം മൂർഖൻ ഇനങ്ങളാണ് ഉള്ളത്. കൂടുതലായും കാണപ്പെടുന്നത് ഇന്ത്യൻ മൂർഖനാണ്.. .മറ്റ് രണ്ടെണ്ണം മോണോക്ലെഡ് കോബ്രയും,കാസ്പിയൻ കോബ്രയും.ഇന്ത്യൻ കോബ്ര എന്ന് പേരുള്ള നമ്മുടെ നാട്ടിൽ സൈൗര്യവിഹാരം നടത്തുന്ന മൂർഖൻ ‘നാജ നാജ’ എന്ന ശാസ്ത്രനാമത്തിൽ ആണ് അറിയപ്പെടുന്നത്. ടാക്‌സോണമിയുടെ പിതാവായ കാൾ ലിനേയസ് 1758 ലാണ് ഇത്തരമൊരു പേര് നൽകിയത്. സംസ്‌കൃതത്തിലെ നാഗയിൽ നിന്നാണ് നാജ ഉരുത്തിരിഞ്ഞതെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ.
പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ കിംഗ് കോബ്ര അഥവാ രാജവെമ്പാല ഇവന്റെ കുടുംബക്കാരനേ അല്ല.. സ്പിറ്റിംഗ് കോബ്ര ഇനത്തിൽ പെട്ട റിങ്കാലുകളേയും മൂർഖന്റെ ഏതോ കസിനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. മൂന്ന് കൂട്ടർക്കും തമ്മിൽ ഇത്തിരി ചായകാച്ചൽ മാത്രമേ ഉള്ളൂ. ആലുവമണപ്പുറത്ത് കണ്ട ബന്ധം പോലുമില്ല. രാജവെമ്പാല ഒഫിയോഫാഗസ് ജനുസിലെ ഒറ്റയാൾ പോരാളിയും മൂർഖൻ നാജ ജനുസിലെ തലതൊട്ടപ്പനുമാണ്. രാജവെമ്പാലയെ പോലെ പരമാവധി മനുഷ്യനിൽ നിന്ന് അകന്നല്ല മൂർഖന്റെ താമസം. നീ പോടാ പുല്ലേ എന്നഭാവത്തിൽ മനുഷ്യവാസമുള്ള സ്ഥലത്തോട് ചേർന്ന് താമസിക്കാൻ ഇവയ്ക്ക് ഒരു പേടിയും ഇല്ല… ആക്രമിക്കാൻ വന്നാൽ നല്ല കടിയും കൊടുത്ത് കിടത്തുകയും ചെയ്യും. എന്നാൽ ശത്രുവിനെ ഓർത്ത് വച്ച് പകവീട്ടുമെന്നൊക്കെ പറയുന്നത് വെറും വിശ്വാസം മാത്രമാണെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളത്.
കാണാനും സുന്ദരക്കുട്ടപ്പിയാണ് മൂർഖൻ. ഫണത്തിന്റെ പുറം ഭാഗത്ത് രാജമുദ്രപോലെ മലയാള അക്ഷരം ഋ ന് സമാനമായ അടയാളം. കണ്ണട പോലെയെന്നോ സ്‌മൈലി പോലെയെന്നോ ഫ്രീക്കൻമാർ വിശേഷിപ്പിക്കുമെങ്കിലും പച്ചമലയാളിയായ മൂർഖേഷിന് തൽക്കാലും ഋ വിശേഷണം മതിയല്ലോ… ഇടത്തരം വലുപ്പമുള്ള കണ്ണുകളിലെ കൃഷ്ണമണി വൃത്താകൃതിയിലാണ്. കണ്ണ് അടയ്ക്കാൻ പോയിട്ട് കൺപോള പോലും മറ്റ് പാമ്പുകളെ പോലെ ഇവയ്ക്കില്ല.. സോ സാഡ്. ആറടി വരെ നീളം വയ്ക്കുന്ന ഇവൻ പലനിറങ്ങളിലും കാണപ്പെടുന്നു. കറുത്ത നിറത്തിലും ബ്രൗൺ നിറത്തിലും സ്വർണ മഞ്ഞ നിറത്തിലും ഒക്കെ, വസിക്കുന്ന ഇടങ്ങൾക്ക് അനുസരിച്ച് നിറവ്യത്യാസങ്ങൾ ഉണ്ടാവാം . കരിമൂർഖൻ, കൈതമൂർഖൻ,പുല്ലാനി മൂർഖൻ, സ്വർണ്ണനാഗം എന്നൊക്കെ പല പേരിൽ നമ്മൾ വിളിക്കുന്നുണ്ടെങ്കിലും പല തരം മൂർഖൻ പാമ്പുകൾ കേരളത്തിലില്ലെന്നതാണ് നഗ്നസത്യം. വിശ്വസിച്ചേ മതിയാവൂ നാം പലയിടങ്ങളിലായി കണ്ടെന്ന് പറയുന്ന മൂർഖനെല്ലാം ഒരേ കൂട്ടരാണ് സാക്ഷാൽ നാജ നാജ.
മൂർഖൻ ആളൊരു കലിപ്പനാണെന്ന് നേരത്തെ പറഞ്ഞല്ലോ.. എന്നാൽ ജീവനിൽ കൊതി ഇവനുമുണ്ടെന്നേ.. ശത്രു ഏതാണ്ട് മുക്കാൽ മീറ്ററിന്റെ ഉള്ളിൽ ആണെങ്കിലേ തനി സ്വരൂപം കാട്ടൂ. മറിച്ചാണെങ്കിൽ ജീവനും കൊണ്ട് സ്‌കൂട്ടാവാൻ നോക്കും. എല്ലാ മൂർഖൻ ഇനങ്ങളും സ്വയരക്ഷയ്ക്ക് വേണ്ടി ശക്തിയായി ചീറ്റി ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഉള്ളിൽ പേടി ഉണ്ടേലും മഹാ അഭിമാനിയാണ് മൂർഖൻ. അപകടത്തിൽപ്പെട്ടാലും തല ഭാഗം മൊത്തമായി നിലത്ത് നിന്ന് ഉയർത്തി, തലയുടെ താഴെ ഭാഗം വീതിയാക്കി, ഫണമാക്കി നിൽക്കുമിവൻ. ഈ ശൗര്യം തന്നെയാണ് ഇവന്റെ ഫാൻബേസ് കൂട്ടുന്നതും.
എന്തൊക്കെ പറഞ്ഞാലും കുടുംബവും കുട്ടികളുമായി കഴിയാനാണ് മൂർഖന് ഇഷ്ടം.ഒരേ ഇടത്ത് തന്നെ തലമുറകളായി അവരുടെ ടെറിട്ടറിയായി കണക്കാക്കി താമസിക്കുകയും ഭക്ഷണം തേടിയതിനു ശേഷം തിരിച്ച് അവിടേക്ക് തന്നെ വരുകയും ചെയ്യും. അത്ര മൽപ്പിടുത്തമില്ലാതെ ഇരകൾ കിട്ടുന്ന,ഒളിച്ചിരിക്കാൻ നല്ല സ്ഥലമുള്ള ഇടങ്ങളൊക്കെയാണ് മൂർഖനിഷ്ടം. വല്ല പെരുച്ചാഴിയോ കോഴിക്കുഞ്ഞോ പരിസരത്തുണ്ടെങ്കിൽ കേമം. കുടുംബമായി കഴിയുമ്പോഴും കണ്ടവന്റെ താമസസ്ഥലം അടിച്ചുമാറ്റി അധീനതയിലാക്കുന്ന നല്ല അടികൊള്ളേണ്ട ഒരു സ്വഭാവം ഇവനുണ്ട്.
എലികളും എന്തിന് മുള്ളൻപന്നികൾ വരെ തുരന്നുണ്ടാക്കിയ മാളങ്ങൾ സർവ്വീസ് ചാർജ് പോലും കൊടുക്കാതെ നിർമ്മാതാവിന് സ്വർഗരാജ്യം കൊടുത്തിവൻ സ്വന്തമാക്കി കളയും. ചിതൽപ്പുറ്റിനോട് വലിയ താത്പര്യമില്ല. അവയുടെ സങ്കീർണ നിർമ്മാണം ആണ് കാര്യം. പുറ്റിൽ കയറിയാൽ വല്യ വല്യ അറകൾ കണ്ട് കോബ്രയ്ക്ക് കൺഫ്യൂഷനാവും. അത്‌കൊണ്ട് ഇത്തിരി ചൂട് കൂടുമ്പോൾ ഒന്ന് കൂളാവാൻ ചിതൽപ്പുറ്റിൽ കയറിക്കൂടുമെന്ന് മാത്രം.
ഇണചേരലിനു ശേഷം ഏപ്രിൽ ജൂലൈ മാസങ്ങൾക്കിടയിൽ ആണ് മൂർഖൻ പാമ്പ് മുട്ടയിടുക. എലിമാളങ്ങൾ പോലുള്ള ഇടങ്ങളിൽ പത്ത് മുതൽ മുപ്പത് വരെ മുട്ടകൾ ഇടും. അമ്മപാമ്പ് ഇതിന് മുകളിൽ ചുരുണ്ട് കിടക്കും. 48-69 ദിവസങ്ങൾ കഴിയുമ്പോൾ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. 20-30 സെന്റീമീറ്റർ നീളമുള്ള കുഞ്ഞുങ്ങൾക്ക് അപ്പോൾ തന്നെ വിഷഗ്രന്ഥികൾ വികസിച്ചിരിക്കും. അതിനാൽ കുഞ്ഞാണെന്ന് കരുതി മൂർഖന്റെ കുഞ്ഞുങ്ങളെ നിസാരന്മാരായി കരുതരുത്. ഒരാളെ കൊല്ലാനുള്ള വിഷം കുഞ്ഞുങ്ങൾക്കും ഉണ്ടാകും. വളരെ വലിയ വിഷപ്പല്ലുകളാണിവയ്ക്ക്. അത് കൊണ്ട് തന്നെ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ ഇവയ്ക്കാവും.
മൂർഖന്റെ വിഷം ന്യൂറോടോക്‌സിനും കാർഡിയോ ടോക്‌സിനും അടങ്ങിയതാണ്. നെർവുകളുടെ സിനാപ്റ്റിക് സന്ധികളെ ആണ് ഇവപ്രധാനമായും ബാധിക്കുക. പേശികളെ പരലൈസ് ചെയ്യുന്നതിനാൽ ശ്വാസതടസവും ഹൃദയം നിലച്ചുപോകലും ആണ് സംഭവിക്കുക. കടി കിട്ടിയാൽ പതിനഞ്ച് മിനിട്ട് മുതൽ ഒരു മണിക്കൂറിനുള്ളിൽ വിഷത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. എന്നാൽ ആന്റി സ്‌നേക് വെനം ഉപയോഗിച്ചുള്ള കൃത്യമായ ശാസ്ത്രീയ ചികിത്സ വളരെ വേഗം നൽകാനായാൽ മരണനിരക്ക് ഗണ്യമായി കുറക്കാൻ ആകും.
രൂപവും ഭാവവും മറ്റെന്തൊക്കെയോ കൊണ്ട് പലയിടത്തും ആരാധകർ മാത്രമല്ല ആരാധനയും മൂർഖാനയുണ്ട്. ഇന്ത്യയുൾപ്പെടെ പല സംസ്‌കാരങ്ങളിലും മതവിശ്വാസത്തിലും ഇവന് സ്ഥാനമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ… പേരിൽ രാജാവ് ഇല്ലാത്ത് കൊണ്ട് മാത്രം മൂർഖനോട് അൽപ്പം ബഹുമാനക്കുറവ് ഉള്ളതായി ഇവയ്ക്ക് പരാതിയുണ്ട്. അതുകൊണ്ട് കാണുമ്പോൾ ഒന്ന് റെസ്പെക്ട് ചെയ്തേക്കാൻ മറക്കണ്ട.
Discussion about this post