സ്വര്‍ണ രക്തം എന്ന രക്തഗ്രൂപ്പിനെ പറ്റി കേട്ടവര്‍ വളരെ വിരളമാണ്. മനുഷ്യരില്‍ പ്രധാനമായും കണ്ടുവരുന്ന രക്തഗ്രൂപ്പുകളാണ് എ, ബി, ഒ. ഇതിന്റെ പോസ്റ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകളും എ,ബി ഗ്രൂപ്പുകളും പൊതുവെ കണ്ടുവരാറുണ്ട്. എന്നാല്‍ അപൂര്‍വ്വമായ രക്തഗ്രൂപ്പുകളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ്. 1952ല്‍ മുംബൈയിലാണ് ഇത് കണ്ടെത്തിയത്. 10ലക്ഷം ആളുകള്‍ക്ക് ഇടയില്‍ 4 പേര്‍ക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിലും അപൂര്‍വ്വമായ ഒരു രക്തഗ്രൂപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതാണ് സ്വര്‍ണ്ണം രക്തം .
ആര്‍എച്ച് നള്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രക്തഗ്രൂപ്പ് ലോകത്ത് ഇതുവരെ 43 പേരിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ രക്തദാതാക്കള്‍ വെറും 9പേര്‍.
നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കും. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്.
അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് അഥവ സ്വര്‍ണ്ണരക്തം.
1974ല്‍ ജനീവയിലെ യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍ തോമസ് എന്ന പത്ത് വയസ്സുകാരനിലാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത്.35 രക്തഗ്രൂപ്പ് സിസ്റ്റങ്ങളാണ് ഉള്ളത് എന്നാല്‍ ഈ 35ലും ആ തോമസിന്‍റെ രക്തഗ്രൂപ്പ് പെട്ടില്ല.
ആദ്യ പരിശോധനയില്‍ തന്നെ തോമസിന്റെ രക്തഗ്രൂപ്പില്‍ അപൂര്‍വതകള്‍ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ആംസ്റ്റര്‍ഡാം, പാരീസ് എന്നിവിടങ്ങളില്‍ രക്തം അയച്ച് പരിശോധിച്ചതില്‍ നിന്നാണ് ആര്‍എച്ച് ആന്റിജന്‍ ഇല്ലെന്ന് കണ്ടെത്തിയത്.
ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 43 ആളുകളുടെ രക്തത്തില്‍ ഇതേ പ്രതിഭാസം കണ്ടെത്തി.
ആര്‍ക്കു വേണമെങ്കിലും ഈ ഗ്രൂപ്പുകാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കുമെങ്കിലും ലഭ്യതകുറവാണ് ഏറ്റവും പ്രധാന വെല്ലുവിളി.ദാതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായതാണ് മറ്റൊരു വെല്ലുവിളി. പല രാജ്യങ്ങളും ഇത്തരമൊരു രക്തദാനം അനുവദിക്കുന്നില്ല. അനുവദിച്ചാല്‍ തന്നെ രക്തദാതാക്കള്‍ യാത്രാചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണുള്ളത്.
2020 ൽ ഗുജറാത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകൾ അനുഷ്ക പി നൾ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തിയിരുന്നു. ഗുജറാത്തിൽ വീണ് തലയ്ക്ക് പരിക്കേറ്റ അനുഷ്കയെ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിച്ചിരുന്നു . അന്ന് കേരളം മുഴുവനും , രാജ്യം മുഴുവനും അന്വേഷിച്ചിട്ടും ഒരാൾ മാത്രമാണ് പി നൾ ഗ്രൂപ്പിൽ ഉൾപ്പെട്ടതായി ഉണ്ടായിരുന്നത്. അന്ന് നാസിക്കിൽ നിന്ന് അയാൾ എറണാകുളത്തെത്തിയാണ് അനുഷ്കയ്ക്ക് രക്തം നൽകിയത്.
സ്വര്‍ണരക്തക്കാര്‍ക്ക് സാധാരണ ജീവിതം നയിക്കാനാവുമെങ്കിലും ഇവരില്‍ പൊതുവെ രക്തക്കുറവ് കണ്ടെത്താറുണ്ട്. അതിനാല്‍ ഇത്തരം ഗ്രൂപ്പുകാരുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യാത്രാ വേളകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
Discussion about this post