റായ്പൂര്‍: ഛത്തിസ്ഗഢിലെ ദന്ദേവാഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ തലക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദി കൊല്ലപ്പെട്ടു. 25 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സന്തോഷ് മാര്‍ഗത്തെയാണ് ഏറ്റുമുട്ടലിനിടയിൽ സുരക്ഷ സേന വധിച്ചത്.
പോര്‍ഡമിലുള്ള വനത്തില്‍ ഉച്ചക്ക് 12.30നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡിസ്ട്രിക് റിസര്‍വ് ഗ്രൂപ്പിന്റെ ഒരു സംഘം നടത്തിയ ഓപ്പറേഷനിടെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു. പിന്നാലെ മാവോവാദികള്‍ കാട്ടിലേക്ക് രക്ഷപെട്ട് ഓടുകയായിരുന്നു.
‘പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് പിസ്റ്റളുമായി കിടക്കുന്ന നക്സലിന്റെ മൃതദേഹം കണ്ടെത്തിയത്. മലാംഗീര്‍ ഏരിയ കമ്മിറ്റി അംഗമായ സന്തോഷ് മാര്‍ഗം ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ തലക്ക് അഞ്ച് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്’ -ദന്ദേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലാവ പറഞ്ഞു.
മരിച്ച സന്തോഷിനെതിരെ അരണ്‍പൂര്‍ സ്റ്റേഷനില്‍ 25ഓളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post