കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ അംഗങ്ങളുടെ സിപിഎം ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിപക്ഷ ആരോപണം ശക്തമായി. സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്നും കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ ആരോപിച്ചു. പ്രാദേശികമായി പാർട്ടി സ്വർണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
”ക്രിമിനൽ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സിപിഐഎം. ഭരണം ദുരുപയോഗം ചെയ്യുന്നു. ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും ലെവി പിടിക്കുന്ന പാർട്ടിയായി സിപിഎം അധ:പതിച്ചു. സിപിഐഎം അറിഞ്ഞു വളർത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ല. പ്രതികളുടെ പരോളുകൾ ഉൾപ്പെടെ അന്വേഷിക്കണം. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജൻസികളും അന്വേഷണം ഏറ്റെടുക്കണം” അദ്ദേഹം ആവശ്യപ്പെട്ടു.
പതിവ് പോലെ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ പോലീസും ഭരണ സംവിധാനവും പ്രതികള്‍ക്കൊപ്പം നിന്നുള്ള അന്വേഷണമാണ് ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയ ഷാഫി ഇവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്തിനേയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളേയും മറച്ച് പിടിക്കാനുള്ള മുഖംമൂടിയാണെന്നും, പി.ജയരാജന്റെ നേതൃത്വത്തിലുള്ള ഐആര്‍പിസി എന്ന പേരില്‍ ഇവര്‍ നടപ്പിലാക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഒരുപാധിയാണെന്നും ആരോപിച്ചു.
Discussion about this post