‘വയസ്സാനാലും ഉൻ സ്റ്റൈലും,അഴകും ഉന്നെ വിട്ട് പോകല’. ഓർമ്മയുണ്ടോ ഈ വാചകം . പടയപ്പ എന്ന ചിത്രത്തിൽ രമ്യകൃഷ്ണൻ പറഞ്ഞ ഈ വാചകം തമിഴകം ഒന്നടങ്കം ഏറ്റു പറയുന്നതാണ്.
ശിവാജി റാവു ഗെയ്ക്ക്‌വാദ്, കേവലം ഒരു പേരല്ല ഇത് . വർഷങ്ങളായി തമിഴകത്തെ ഇളക്കി മറിച്ച, ആവേശത്തിലാക്കിയ ഒരു പേരിന്റെ മറു വശമാണിത്. ആ മനുഷ്യനൊപ്പം തമിഴകം സന്തോഷിക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടാകുന്നു. രജനികാന്ത്- ഇതിനു ഒരു മറു പേരില്ല തമിഴ്നാട്ടിൽ .
ഹോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയാണ് ജീവിതം രജനികാന്തിനായി ഒരുക്കി വച്ചിരുന്നത്. ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികൾക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവർ എന്നു വിളിക്കാൻ അവർക്ക് കഴിയില്ല.
കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് രജനികാന്തിന്റെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി. റാണോജി റാവുവിന്റെയും റാംബായിയുടെ നാലാമത്തെ മകനായാണ് ശിവാജി റാവു എന്ന രജിനികാന്തിന്റെ ജനനം. ഏഴാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടമായി.
അമ്മയുടെ നിയന്ത്രണമില്ലാതെ വളർന്ന ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കുമാണ് കൊണ്ടെത്തിച്ചത്. ആ ബാലന് പഠനത്തിലും താൽപ്പര്യം സിനിമ കാണുന്നതിലായിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി തുടർപഠനമെന്ന പിതാവിന്റെ നിർദ്ദേശം കണക്കിലെടുക്കാതെ സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. പക്ഷേ ആ ശ്രമം വിജയിച്ചില്ല. ഒടുവിൽ പരാജിതനായി ബാംഗ്ലൂരിൽ തന്നെ മടങ്ങിയെത്തിയ ശിവാജിയ്ക്ക് മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും തന്റെ ഉള്ളിലെ അഭിനയമെന്ന മോഹം മുറുകെ പിടിച്ചിരുന്നു ശിവാജി റാവു. അഭിനയം പഠിക്കാനായി അദ്ദേഹം 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ ‘അപൂര്‍വരാഗങ്ങള്‍‘ എന്ന ചിത്രത്തിലൂടെയായിരുന്നു കന്നഡിഗനായ ശിവാജി റാവു ഗേക്‌വാദ് തമിഴരുടെ രജനികാന്തായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍. ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി.
1972ൽ ഒരു മാർച്ച് 27 നാണ് ശിവാജി റാവു രജനീകാന്ത് എന്ന പേരു സ്വീകരിക്കുന്നത്. അന്നു മുതൽ തുടർച്ചയായി ഒരുപാട് വർഷകാലം ആ ദിവസത്തിന്റെ ഓർമ്മയെന്ന രീതിയിൽ തന്റെ വഴികാട്ടിയായ ബാലചന്ദറിനെ പോയി കണ്ട് കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നൊരു ശീലം കാത്തുസൂക്ഷിച്ചിരുന്നു രജിനികാന്ത്.
ആദ്യമൊക്കെ വില്ലൻ കഥാപാത്രങ്ങളായിരുന്നെങ്കിലും ബാലചന്ദറിന്റെ തന്നെ നിനൈത്താലെ ഇനിക്കും, മൂൺട്രു മുടിച്ച്, എസ്.പി.മുത്തുരാമന്റെ ഭുവന ഒരു കേൾവി കുറി ,മുരട്ടുകാളെ തുടങ്ങിയ ചിത്രങ്ങളിലൂടെ സഹനടനായും പിന്നീട് സൂപ്പർ താരമായും ഉയരുകയായിരുന്നു. ബില്ല, അണ്ണാമലൈ, ബാഷയടക്കമുള്ള ചിത്രങ്ങൾ രജനിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമെന്ന് രജനികാന്തിനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, സാക്ഷാൽ അമിതാഭ് ബച്ചനായിരുന്നു.
1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. അക്കാലത്ത് അദ്ദേഹം അഭിനയം നിര്‍ത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി. അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.
തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്.
അതുല്യമായ അഭിനയസിദ്ധിയൊന്നും തനിക്കുണ്ടെന്ന് രജനി അവകാശപ്പെടാറില്ല. എന്നാൽ പ്രേക്ഷകരെ വശീകരിക്കുന്ന, അവരുടെ ഹൃദയത്തിൽ തൊടുന്ന മാസ്മരികമായ ഭാവചലനങ്ങൾ രജനിയിലെ നടന്റെ പ്രത്യേകതയാണ്. രജനി സ്റ്റൈൽ മന്നനായതും അങ്ങനെയാണ്.1981 ഫെബ്രുവരി 26ന് രജനികാന്ത് ലതയെ വിവാഹം ചെയ്തു .
1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി.ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളില്‍ മുന്‍നിരയിലാണ് രജനി. 2007ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.എങ്കിലും രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോളും വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി.
കടുത്ത ശിവഭക്തനാണ് രജനികാന്ത് , എപ്പോഴും രജനി മൂവിയുടെ ഷൂട്ട് തുടങ്ങുന്നത് ശിവപൂജ ചെയ്തിട്ടായിരിക്കും. രജനികാന്തിന് താന്‍ പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പഞ്ച് ഡയലോഗ് ‘ഇത് എപ്പടി ഇറുക്ക്’ എന്നതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് .
അഭിനയിക്കുന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ രജനികാന്ത് ഉടനെ ഹിമാലയ യാത്രയ്ക്ക് പോകും. ആത്മീയ യാത്ര പുറപ്പെടുമ്പോള്‍ ഒരു തുണി സഞ്ചിയില്‍ രണ്ട് പഴയ ഷര്‍ട്ടുകള്‍, കീറിയ രണ്ട് ബനിയന്‍, ഒരു തൊപ്പി, കൂളിങ് ഗ്ലാസ് എന്നിവ മാത്രമേ ഉണ്ടാകൂ. അതിനുശേഷം വിദേശ യാത്രയ്ക്കും പോകും .
രജനികാന്തിന്റെ വീട്ടില്‍ ആരു വന്നാലും രജനികാന്ത് അവരെ എഴുന്നേറ്റുനിന്ന് സ്വീകരിക്കും. അവര്‍ ഇരുന്നതിന് ശേഷമേ രജനി ഇരിക്കൂ. ജീവിതത്തില്‍ രജനികാന്ത് ഒരൊറ്റ നടന്റെ ഓട്ടോഗ്രാഫ് മാത്രമേ വാങ്ങിച്ചിട്ടുള്ളൂ. അത് കന്നട നടന്‍ രാജ്കുമാറിന്റേതാണ്.
ആധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് അവിടെ ചുവടുറപ്പിക്കാനായില്ല. പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള രജിനികാന്തിനെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും ഒരിക്കൽ തിരഞ്ഞെടുത്തിരുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ വരികയും, രജനികാന്ത് പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ തീരുമാനം പിൻവലിച്ചു.
Discussion about this post