കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ ഏറെ യാത്ര പോയ മാലദ്വീപ് വീണ്ടും അതിര്‍ത്തി തുറക്കുന്നു. ജൂലൈ 15 മുതല്‍ മാലദ്വീപില്‍ ഇന്ത്യയില്‍നിന്നുള്ള ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രവേശനം നല്‍കുമെന്ന് മാലദ്വീപ് ടൂറിസം മന്ത്രാലയം അറിയിച്ചു.
ദക്ഷിണേഷ്യന്‍ യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് രാജ്യം പുനരാരംഭിക്കുമെന്ന് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സാലിഹും അറിയിച്ചു. വര്‍ക്ക് വിസയുള്ളവര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ഇവര്‍ ക്വാറന്റൈനിൽ കഴിയണം.
ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് ഈ ദ്വീപ് രാഷ്ട്രം. ഇന്ത്യയില്‍ കോവിഡ് ദുരിതം വിതച്ചപ്പോള്‍ പലരും മാലദ്വീപിലായിരുന്നു അഭയം തേടിയിരുന്നത്. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരും ഇവിടെ രണ്ടാഴ്ച തങ്ങിയായിരുന്നു പോയിരുന്നത്. ജനുവരി ആദ്യം മുതല്‍ നാല് ലക്ഷം വിനോദസഞ്ചാരികളാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. റഷ്യക്കാരാണ് ഇതില്‍ ഏറെ മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരായിരുന്നു.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മാലദ്വീപ് പ്രവേശനം വിലക്കുകയായിരുന്നു. ഇന്ത്യയില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് വീണ്ടും അതിര്‍ത്തി തുറക്കുന്നത്.
Discussion about this post