തിരുവനന്തപുരം: കൊവിഡ് വ്യാപനം ശമിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അനാവശ്യ യാത്രകൾ പാടില്ല. മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം.
പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ. സ്വകാര്യ ബസ് സർവീസ് നടത്തില്ല.
അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെ തുടരും. കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Discussion about this post