ഡല്‍ഹി: ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര്‍ നേരത്തേക്ക് ബന്ധുക്കള്‍ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ വീടുകളില്‍ കൊണ്ടുപോകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും, മൃതദേഹത്തില്‍ നിന്ന് കോവിഡ് ഒരു മണിക്കൂര്‍ നേരത്തേക്ക് വിട്ടുനില്‍ക്കുമെന്ന അപഹാസ്യകരമായ ഉപദേശം മുഖ്യമന്ത്രി പിണറായി വിജയന് ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
”ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ചോദിക്കുന്നത് രോഗിയെ പരിശോധിക്കുകയോ രോഗിയെ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലാത്ത ഒരു ആരോഗ്യ വിദഗ്ധന്‍ എങ്ങനെ കോവിഡ് മരണമാണോ അല്ലയോ എന്ന് തീരുമാനമെടുക്കും. ജില്ലകളില്‍ നിന്ന് വരുന്ന കണക്കുകള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച് അത് കോവിഡ് മരണമാണെന്നും അല്ലെന്നും നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യമായിട്ടുണ്ട്”. അദ്ദേഹം പറഞ്ഞു
”ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര്‍ നേരത്തേക്ക് ബന്ധുക്കള്‍ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ വീടുകളില്‍ കൊണ്ടുപോകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു മണിക്കൂര്‍ നേരത്തേക്ക് കോവിഡ് ബാധയുണ്ടാകില്ലെന്ന് ആരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നല്‍കിയത്.ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്തിനാണ് പിന്നെ തിരിച്ചുകൊണ്ടുപോകുന്നത്. അവിടെ തന്നെ മറ്റുചടങ്ങുകളും ചെയ്താല്‍ പോരെ. ഒരു മണിക്കൂര്‍ നേരത്തേക്ക് കോവിഡ് മാറിനില്‍ക്കുമെന്ന അസംബന്ധകരമായ ഒരു ഉപദേശം ആര് നല്‍കി” മുരളീധരന്‍ ചോദിച്ചു.
Discussion about this post