ഇടുക്കി: ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ് ഇയാൾ. ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ് പ്രതി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നു. അടുത്തിടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ മുഖ്യ പ്രവർത്തകൻ ആയിരുന്നു അർജുൻ. പരിപാടിക്ക് വേണ്ടി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചത് ഇയാളായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പാർട്ടി ജാഥകളിലെയും പ്രവർത്തനങ്ങളിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ഇയാൾ.
കൊല്ലപ്പെട്ട ആറു വയസ്സുകാരിയെ മൂന്ന് വർഷമായി പ്രതി അർജുൻ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായി വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു.
പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകളുടെ വൻ ശേഖരമുണ്ടായിരുന്നു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിനുള്ളിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ വീടിന് പുറത്തായിരുന്നു.
അതിക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്നും പൊലീസിനോട് പ്രതി പറഞ്ഞു.
മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. വൈകുന്നേരത്തോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ആദ്യം ഓടിയെത്തിയതും അർജുനായിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് അർജുൻ വിലപിച്ചിരുന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽനിന്നു എത്തിയ ബന്ധുക്കൾക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിക്കുന്നതിനും ഇവിടെ ഭക്ഷണം വിളമ്പുന്നതിനും ഇയാൾ മുൻപന്തിയിൽ ഉണ്ടായിരുന്നു. സംസ്കാര ചടങ്ങിനിടെയും ഇയാൾ അലമുറയിട്ടു കരഞ്ഞിരുന്നു. ഇതിനിടെ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതാണെന്ന പ്രചാരണം ശക്തമായി. ഇതിന്റെ മറവിൽ പ്രതി സുരക്ഷിതനായി കഴിഞ്ഞു.
Discussion about this post