ഡൽഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ. ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇന്ന് റഷ്യ സന്ദർശിക്കും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യമാകും ചർച്ചയിലെ മുഖ്യ അജണ്ട എന്നാണ് സൂചന. യാത്രാമദ്ധ്യേ ഇറാനിൽ ഇറങ്ങുന്ന അദ്ദേഹം വിഷയം അവിടെയും ചർച്ച ചെയ്യും.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലവ്രോവുമായി ചർച്ച നടത്തുന്ന ജയ്ശങ്കർ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വരാനിരിക്കുന്ന ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട പുരോഗതികൾ വിലയിരുത്തും. അമേരിക്കയുടെ അഫ്ഗാൻ നയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മദ്ധ്യേഷ്യയിലും സൃഷ്ടിക്കാൻ പോകുന്ന പുതിയ സാഹചര്യം ഇരു നേതാക്കളും വിലയിരുത്തും. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ ഉപപ്രധാനമന്ത്രി നയിക്കുന്ന യോഗത്തിലും ജയ്ശങ്കർ പങ്കെടുക്കും.
അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുമെന്നും ആഭ്യന്തര യുദ്ധമുണ്ടാകുമെന്നുമാണ് ആഗോള വിലയിരുത്തൽ. വിഷയം ഇറാനെയും ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലെ ഇന്ത്യ- ഇറാൻ- റഷ്യ ചർച്ചകൾക്ക് പ്രസക്തി ഏറെയാണ്.
Discussion about this post