ഡല്‍ഹി: കേരളത്തിലെ അവസ്ഥ കൈവിട്ട് പോകുന്ന രീതിയിലേക്ക് ആണോയെന്ന ആശങ്കയിൽ ആരോഗ്യ വിദഗ്ധര്‍. മൂന്നാം തരംഗം ആദ്യമെത്തുക കേരളത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലായതാണ് കേസുകളിലെ വര്‍ദ്ധനവ് എന്ന അവകാശവാദം ഉയര്‍ത്തുന്നവരുണ്ട്. എന്നാല്‍ ആഴ്ചകളായി ടി.പി.ആര് പത്ത് ശതമാനത്തിനു മുകളില്‍ തന്നെയാണുള്ളത്. ഒന്നര മാസത്തോളം സംസ്ഥാനം പൂര്‍ണമായും അടച്ചിട്ടിട്ടും ചില ഭാഗങ്ങളില്‍ കൊവിഡ് നിയന്ത്രിക്കാനാകാതെ വന്നതാണ് ടി.പി.ആര് ഉയരാന്‍ കാരണമെന്നാണ് കണക്കുകൂട്ടല്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ഗ്രാഫ് താഴുമ്പോഴും കേരളത്തില്‍ മാത്രം അവസ്ഥ പരിതാപകരമാകുന്നത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയരുന്നത്. മരണക്കണക്കുകള്‍ കുറച്ചതു കാരണം വൈറസിനെ കുറിച്ച് കേരളത്തില്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന തിരിച്ചറിവുണ്ട്.
കോവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ കാലഹരണപ്പെട്ടതാണെന്ന വികാരം സംസ്ഥാനതല സമിതിയിലും സര്‍ക്കാരിന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരിലും ശക്തമാണ്. കോവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ മരിച്ചവരെപ്പോലും പട്ടികയില്‍ നിന്നൊഴിവാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. എന്നാല്‍, കേരളത്തില്‍ ഇത് പത്ത് ശതമാനത്തിനു മുകളിലാണ്. കൊട്ടിഘോഷിച്ച കേരള മോഡല്‍ നിലംപതിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ നില്‍ക്കുന്നത് ഗൗരവമായി കാണണമെന്നാണ് കേന്ദ്രനിലപാട്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
രണ്ടാം തരംഗ കൊവിഡ് കൊടുമുടിയില്‍ നിന്നും അതിവേഗം രാജ്യം മുക്തമാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍, കേരളത്തില്‍ മാത്രം ഇത് സംഭവിക്കുന്നില്ല. രാജ്യത്തെ ഒന്നാം തരംഗം പിടികൂടിയപ്പോള്‍ ഏറെ വൈകിയാണ് കേരളത്തെ അത് ബാധിച്ചത്. രണ്ടാം തരംഗവും ഏകദേശം അതുപോലെ തന്നെ. എന്നാല്‍, മൂന്നാം തരംഗം ആദ്യമെത്തുക കേരളത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post