ഡൽഹി: ഗംഗാ നദിക്കെതിരായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. നദിയിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യമില്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ക്ലീൻ ഗംഗാ മിഷന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിലാണ് ഗംഗാ നദിയിൽ കൊറോണ വൈറസ് സാന്നിദ്ധ്യമില്ലെന്ന് വ്യക്തമായിരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ കാലത്ത് ഗംഗാ നദിയിൽ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത് പ്രതിപക്ഷത്തെ ചില പാർട്ടികൾ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പഠനങ്ങൾ നടന്നത്. കനൗജ്, ഉന്നാവ്, കാൺപുർ, ഹാമിർപുർ, അലഹാബാദ്, വാരാണസി, ബാലിയ, ബക്സർ, ഗാസിപുർ, പട്ന, ഛപ്ര എന്നിവിടങ്ങളിൽ നിന്നും എടുത്ത സാമ്പിളുകളായിരുന്നു പരിശോധനക്ക് വിധേയമാക്കിയത്.
നദിയിൽ ഒഴുകി വന്നത് ഗംഗാ തീരത്ത് മൂന്ന് മാസങ്ങൾക്ക് മുൻപ് സംസ്കരിച്ച മൃതദേഹങ്ങൾ ആയിരുന്നു. അവയ്ക്ക് കൊവിഡ് ബാധയുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും മറവ് ചെയ്തതിലെ പിഴവ് മൂലമാണ് അവ നദിയിലെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.











